കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ സുരേഷ് ഗോപിക്ക് തിരിച്ചടി. കേസ് റദ്ദാക്കില്ലെന്ന് എറണാകുളം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. പുതുച്ചേരി ചാവടിയിലെ കാർത്തിക അപ്പാർട്ട്‌മെന്റിൽ വാടകക്ക് താമസിക്കുന്നുവെന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് വാഹനങ്ങൾ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കേസിന്റെ വിചാരണ നടപടികൾ മെയ് 28ന് ആരംഭിക്കും. സുരേഷ് ഗോപി കേസിൽ ജാമ്യം നേടിയിരുന്നു.
കേസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള സുരേഷ് ഗോപിയുടെ ഹരജി കോടതി തള്ളി. വ്യാജ വിലാസം ഉപയോഗിച്ച് പുതുച്ചേരിയിൽ രണ്ട് വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്.
2010, 2016 വർഷങ്ങളിൽ സുരേഷ് ഗോപി രണ്ട് ആഡംബര കാറുകൾ വ്യാജ വിലാസമുണ്ടാക്കി പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തുവെന്നതായിരുന്നു കേസ്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം.