കൊച്ചി: ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. മലയാളസിനിമാമേഖല പ്രതിസന്ധിയിലാണെന്ന് നിര്‍മാതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് കണക്കുകൾ പുറത്തു വരുന്നത്.
ഫെബ്രുവരിയിൽ റിലീസ് ചെയ്ത 16 സിനിമകളുടെ നിര്‍മാണ ചെലവും ഇവയ്ക്ക് തിയേറ്ററില്‍ നിന്ന് ലഭിച്ച കളക്ഷന്‍ തുകയുടെ വിവരങ്ങളുമാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടത്. ആകെ 17 സിനിമകളാണ് കഴിഞ്ഞ മാസം റിലീസായത്.
ഇതിൽ തടവ് എന്ന ചിത്രത്തിന്റെ കണക്കുകള്‍ ലഭ്യമല്ലെന്നാണ് സംഘടന പുറത്തുവിട്ട പട്ടികയില്‍ പറയുന്നത്. ബാക്കി 16 സിനിമകളുടെ ബജറ്റ് തുകയും തിയേറ്റര്‍ വിഹിതവും പട്ടികയിലുണ്ട്.
16 സിനിമകള്‍ക്കായി ആകെ 75.23 കോടി രൂപയാണ് മുതല്‍മുടക്കിയത്. പക്ഷെ, ഈ സിനിമകളെല്ലാം തിയേറ്ററുകളില്‍ നിന്ന് നേടിയത് വെറും 23.55 കോടി രൂപ മാത്രമാണ്. ഈ സിനിമകളിൽ നാലെണ്ണം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. ബ്രോമാന്‍സ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ചാട്ടുളി, ഗെറ്റ് സെറ്റ് ബേബി എന്നിവയാണ് ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമകൾ.
ഇഴ, ലവ് ഡേല്‍, നാരായണീന്റെ മൂന്നുമക്കള്‍ എന്നിങ്ങനെ മൂന്നു സിനിമകളാണ് ഫെബ്രുവരി ആറിന് മലയാളത്തില്‍ റിലീസായത്. ഇഴ എന്ന സിനിമയ്ക്ക് ആകെ 63.83 ലക്ഷം രൂപയായിരുന്നു ബജറ്റ്. എന്നാല്‍ തിയേറ്ററില്‍ നിന്ന് 45,000 രൂപ മാത്രമാണ് ലഭിച്ചത്.
1.6 കോടി രൂപ മുടക്കി നിര്‍മിച്ച ലവ്‌ഡേലിന് പതിനായിരം രൂപ മാത്രമാണ് തിയേറ്ററില്‍ നിന്ന് ലഭിച്ചത്. നാരായണീന്റെ മൂന്നുമക്കള്‍ എന്ന സിനിമയ്ക്ക് 5.48 കോടി രൂപയായിരുന്നു ബജറ്റ്. ഈ ചിത്രത്തിന് തിയേറ്ററില്‍നിന്ന് 33.58 ലക്ഷം രൂപയാണ് കളക്ഷന്‍ കിട്ടിയത്.
ബ്രോമാന്‍സ്, ദാവീദ്, പൈങ്കിളി എന്നീ ചിത്രങ്ങളാണ് ഫെബ്രുവരി 14-ന് റിലീസായത്. ഇതിൽഎട്ടുകോടി രൂപ മുടക്കിയ ബ്രോമാന്‍സിന് ഇതുവരെ നാലുകോടി രൂപ കളക്ഷന്‍ നേടാനായി. ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.
ഒമ്പതുകോടി രൂപ മുടക്കി നിര്‍മിച്ച ദാവീദിന് മൂന്നരക്കോടിയാണ് തിയേറ്ററുകളില്‍നിന്ന് നേടിയത്. അഞ്ചുകോടി ബജറ്റില്‍ നിര്‍മിച്ച പൈങ്കിളി രണ്ടരക്കോടിയും കളക്ഷനായി നേടി.
ഫെബ്രുവരി 13-ന് റിലീസായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയുടെ ബജറ്റ് 13 കോടി രൂപയാണ്. ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഈ ചിത്രത്തിന് ഇതുവരെ 11 കോടി രൂപ കളക്ഷന്‍ കിട്ടിയിട്ടുണ്ട്. നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്കുകൾപ്രകാരം ഫെബ്രുവരിയിൽ റിലീസ് ചെയ്ത ചിത്രങ്ങളില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രവും ഇതാണ്.
ഫെബ്രുവരി 21-ന് ചാട്ടൂളി, ഗെറ്റ് സെറ്റ് ബേബി, ഉരുൾ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തു. ഇതിൽചാട്ടുളി എന്ന ചിത്രം 3.4 കോടി രൂപ മുതല്‍ മുടക്കിയാണ് നിര്‍മിച്ചത്. തിയേറ്ററുകളില്‍ നിന്ന് കിട്ടിയത് വെറും 32 ലക്ഷം മാത്രം.
9.99 കോടി രൂപയായിരുന്നു ഗെറ്റ് സെറ്റ് ബേബിയുടെ ബജറ്റ്. തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ഈ ചിത്രത്തിന് ഇതുവരെ ലഭിച്ചത് 1.40 കോടി. 25 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ഉരുള്‍ എന്ന ചിത്രം നിര്‍മിച്ചത്. ഒരുലക്ഷം രൂപയാണ് തിയേറ്റര്‍ വിഹിതം.
5.12 കോടി രൂപ മുടക്കി നിര്‍മിച്ച മച്ചാന്റെ മാലാഖ എന്ന സിനിമയ്ക്ക് ആകെ 40 ലക്ഷം രൂപയാണ് തിയേറ്ററുകളില്‍നിന്ന് ലഭിച്ചത്. 1.5 കോടി രൂപയ്ക്ക് നിര്‍മിച്ച ആത്മ സഹോ എന്ന ചിത്രത്തിന് വെറും 30,000 രൂപ മാത്രമാണ് തിയേറ്ററുകളില്‍നിന്ന് ലഭിച്ചത്.
ഫെബ്രുവരി 28-ന് റിലീസായ അരിക് എന്ന സിനിമയുടെയും ബജറ്റ് ഒന്നരക്കോടി രൂപയായിരുന്നു. 55,000 രൂപയാണ് ഈ സിനിമയുടെ തിയേറ്റര്‍ വിഹിതം.
ഇടി മഴ കാറ്റ് എന്ന സിനിമയ്ക്ക് 5.74 കോടി രൂപയായിരുന്നു ബജറ്റ്. പക്ഷെ തിയേറ്ററുകളില്‍ നിന്ന് 2.10 ലക്ഷം രൂപ മാത്രമാണ് ഈ സിനിമയ്ക്ക് കിട്ടിയത്.
ആപ് കൈസേ ഹോ എന്ന സിനിമയ്ക്ക് 2.50 കോടി രൂപയാണ് ചെലവായതെങ്കിൽ തിയേറ്ററുകളില്‍ നിന്ന് അഞ്ചുലക്ഷം രൂപ മാത്രമാണ് ഈ സിനിമ നേടിയത്. രണ്ടാംയാമം എന്ന സിനിമയ്ക്കും രണ്ടരക്കോടിയായിരുന്നു ബജറ്റ്. പക്ഷെ 80,000 രൂപയാണ് ഈ സിനിമയ്ക്ക് തിയേറ്ററുകളില്‍നിന്ന് ലഭിച്ചത്. ഇങ്ങനെ നഷ്ടക്കണക്കുകളുടെ നീണ്ട പട്ടികയാണ് നിർമാതാക്കൾ പുറത്തു വിട്ടിരിക്കുന്നത്.