കൊച്ചി: പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മരവിപ്പിച്ച സ്വത്തുവകകൾ തട്ടിപ്പിനിരയായവർക്ക് വിതരണം ചെയ്യാൻ അനുമതി തേടി ബഡ്‌സ് അതോറിറ്റി കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് റിപ്പോർട്ട്. ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡിപ്പോസിറ്റി സ്‌കീംസ് ആക്‌ട് (കേന്ദ്ര ബഡ്‌സ് ആക്‌ട്) പ്രകാരമാണു പുതിയ നടപടി.
എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) മരവിപ്പിച്ച സ്വത്തുക്കളും ഇരകൾക്കു നൽകുന്നതിനായി അതോറിറ്റിക്കു വിട്ടുനൽകുമെന്നാണ് പുറത്തു വരുന്ന വിവരം. ഇക്കാര്യം ബഡ്‌സ് അതോറിറ്റിയെ ഇ.ഡി. അറിയിച്ചു. ഇ.ഡിയുടെ സന്നദ്ധത പ്രത്യേകകോടതിയെ അറിയിക്കുന്നതോടെ ഇരകൾക്കു പണം വിതരണം ചെയ്യാൻ ബഡ്‌സ് അതോറിറ്റിക്കു സാധഇക്കും.
കേരളത്തിലും ആന്ധ്രയിലുമായി പോപ്പുലർ ഫിനാൻസിന്റെ 60 കോടിയുടെ സ്വത്തുവകകളാണ് ഇ.ഡി. കണ്ടുകെട്ടിയത്. ഇത് ഏറ്റെടുക്കാൻ ബഡ്‌സ് അതോറിറ്റിയോട് നിർദേശിച്ചിരുന്നെങ്കിലും അന്ന് മറുപടി ലഭിച്ചിരുന്നില്ല. നിക്ഷേപകരുടെ സംഘടന ഇക്കാര്യം ആവശ്യപ്പെട്ട് പലതവണ ബഡ്‌സിനെ സമീപിച്ചിരുന്നു. ബാങ്കിലുള്ള സ്‌ഥിരനിക്ഷേപങ്ങളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നുണ്ട്. ഏകദേശം 1600 നിക്ഷേപകരിൽനിന്നു സ്വർണവും പണവും പോപ്പുലർ ഫിനാൻസ് ഉടമകൾ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.
2000 കോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെച്ച് സംസ്‌ഥാനത്തെ 50 സ്‌ഥാപനങ്ങൾക്കെതിരേ അതോറിറ്റിക്കു പരാതികൾ ലഭിച്ചിട്ടുണ്ട്. 30,000-ൽ ഏറെപ്പേർക്ക് പണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്നാണ് സി.ബി.ഐ. കണ്ടെത്തൽ. ഇതിൽ 27 സ്‌ഥാപനങ്ങളുടെയും വ്യക്‌തികളുടെയും സ്വത്ത് കണ്ടുകെട്ടി. പോലീസ് റിപ്പോർട്ട് ലഭിക്കുന്ന മുറയ്‌ക്കാണു സ്‌ഥാപനങ്ങൾക്കെതിരായ നിയമനടപടി സ്വീകരിക്കും.
പോപ്പുലർ ഫിനാൻസിനു പുറമേ, യൂണിവേഴ്‌സൽ ട്രേഡിങ് സൊലൂഷൻസ്, ആർ വൺ ഇൻഫോ ട്രേഡ് ലിമിറ്റഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. പരിശോധനകൾ നടത്താനും രേഖകൾ പിടിച്ചെടുക്കാനും ബഡ്‌സ് അതോറിറ്റിക്കു അധികാരമുണ്ട്.
തട്ടിപ്പുകാരുടെ വസ്‌തുവകകളും ബാങ്ക് അക്കൗണ്ടുകളും മറ്റ് ആസ്‌തികളും ഉത്തരവിലൂടെ മരവിപ്പിക്കാം. വിവിധ സംസ്‌ഥാനങ്ങളിലായി അനധികൃതനിക്ഷേപങ്ങൾ സ്വീകരിക്കുകയും തട്ടിപ്പുകാരുടെ ആസ്‌തിവകകൾ വ്യാപിച്ചു കിടക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ സി.ബി.ഐയുടെ സേവനം അതോറിറ്റിക്ക് ആവശ്യപ്പെടാം.