കോട്ടയം: സഹപാഠിയെ ഇടിച്ചു ബോധം കെടുത്തിയ ചോരത്തിളപ്പുള്ള ചെറുപ്പക്കാരൻ പിന്നീട് കത്തോലിക്കാ സഭയുടെ തലവനായി മറിയ കഥ. ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥയായ ഹോപ്പിലാണ് അദ്ദേഹം തന്റെ ചെറുപ്പകാലത്തെ പറ്റി പാമർശിക്കുന്നത്.
സഹപാഠിയെ ഇടിച്ചു ബോധം കെടുത്തിയതും ഒടിച്ച സൈക്കിൾ നന്നാക്കാനുള്ള പണം നൽകാൻ സഹപാഠിയെ നിർബന്ധിച്ചതും ചെറുപ്പകാലത്തെ നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളായി പാപ്പ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.
കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളുടെ ഓർമകളിലൂടെയാണ് ആത്മകഥയിൽ മാർപാപ്പ കടന്നുപോകുന്നത്. ഫ്രാൻസിസ് മാർപാപ്പ തന്റെ ഹൃദയത്തിന്റെ വാതിലാണ് ഈ പുസ്തകത്തിലൂടെ തുറന്നു കാട്ടുന്നത്.
അതിലൂടെ ഓർമകളും അടിസ്ഥാന വിഷയങ്ങളായ വിശ്വാസം, കുടുംബം, ദാരിദ്ര്യം, മതാന്തര സംഭാഷണങ്ങൾ, കായികലോകം, ശാസ്ത്രപുരോഗതി, ലോകസമാധാനം തുടങ്ങിയവയെ സംബന്ധിക്കുന്ന വ്യക്തമായ അഭിപ്രായങ്ങളും പുറത്തേക്ക് പ്രവഹിക്കുന്നുണ്ട്.
ജോർജ് റാഫേൽ വിദേല സൈനിക വിപ്ലവത്തിലൂടെ അർജന്റീനയിൽ അധികാരം നേടുന്നത്, ബെർലിൻ ഭിത്തിയുടെ പതനം, ലോകവ്യാപകമായ സാമ്പത്തികമാന്ദ്യം, നാസികളുടെ യഹൂദ വംശഹത്യ, ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്ഫോടനം, പോപ്പ് ബെനഡിക്ട് പതിന്നാലാമന്റെ സ്ഥാനത്യാഗം തുടങ്ങിയവയെല്ലാം ജനങ്ങൾക്കിടയിൽ കഴിഞ്ഞിരുന്ന പാപ്പായുടെ ജീവിതത്തിലും ആഴമുള്ള അനുരണനങ്ങൾ സൃഷ്ടിച്ചിരുന്നു.
2013 മാർച്ച് 13 ന് കത്തോലിക്കാ സഭയുടെ 266 -ാമത് പോപ്പായി തെരഞ്ഞെടുക്കപ്പെട്ട ജോർജ്ജ് മാരിയോ ബെർഗോഗ്ലിയോ 1936 ഡിസംബർ 17 ന് ബ്യൂണസ് അയേഴ്‌സിലാണ് ജനിച്ചത്.
തൊഴിലാളിവർഗ പ്രദേശമായ ബാരിയോ ഡി ഫ്‌ലോറസിലാണ് അദ്ദേഹം പഠിച്ചതും വളർന്നത്. അച്ഛൻ ഒരു റെയിൽവേ തൊഴിലാളിയും അമ്മ ഒരു സാധാരണ വീട്ടമ്മയുമായിരുന്നു.
ചെറുപ്പത്തിൽ പോപ്പ് പബ്ലിക് സ്‌കൂളുകളിലാണ് പഠിച്ചത്, ഹൈസ്‌കൂളിൽ ഒരു രസതന്ത്രജ്ഞനായി സാങ്കേതിക സർട്ടിഫിക്കേഷൻ നേടിയിരുന്നു.
താൻ ഒരു പുരോഹിതനാകുമെന്ന് ചെറുപ്പം മുതലേ അദ്ദേഹത്തിന് അറിയാമായിരുന്നു.
ഇരുപത്തൊന്നാം വയസിൽ, പോപ്പിന് കടുത്ത ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായി വലത് ശ്വാസകോശം ഭാഗികമായി നീക്കം ചെയ്തു. എന്നിരുന്നാലും, ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെയോ ജീവിതത്തെയോ ഒരു രീതിയിലും ബാധിച്ചിട്ടില്ല.
ആദ്യമായാണ് പദവിയിലിരിക്കേ ഒരു മാർപാപ്പയുടെ ആത്മകഥ പുറത്തിറങ്ങുന്നത് എന്ന പ്രത്യേകയും ഫ്രാൻസിസ് പാപ്പായുടെ ആത്മകഥയ്ക്കുണ്ടായിരുന്നു.
320 പേജുകളാണ് പുസ്തകത്തിനുള്ളത്. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസിന്റെ സ്‌പെയിനിലെ കുട്ടിക്കാലം മുതലുള്ള ജീവിതമാണ് ഹോപ്പ് എന്ന ആത്മകഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ കാലോ മൂസോയുമായി ഫ്രാൻസിസ് മാർപാപ്പ നടത്തിയ ആറ് വർഷത്തിലേറെ നീണ്ട സംഭാഷണങ്ങളിൽ നിന്നാണ് ആത്മകഥ പിറക്കുന്നത്.
മാർപാപ്പയുടെ മരണ ശേഷം പുസ്തകം പുറത്തിറക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ, കത്തോലിക്കാസഭ പ്രത്യാശയുടെ വർഷമായി ആചരിക്കുന്നവേളയിൽ തന്നെ ഇത് ഇറക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു.
സ്വന്തം തീരുമാനങ്ങളെക്കുറിച്ചുള്ള നിഷ്പക്ഷമായ വിലയിരുത്തലും ഖേദപ്രകടനങ്ങളും എല്ലാം ആത്മകഥയിലുണ്ട്. എന്നാൽ, മാർപാപ്പയുടെ ജീവിതത്തിലെ അധികം അറിയപ്പെടാത്ത ഏടുകൾ ഹോപ്പിലും അനാവൃതമാകുന്നില്ല.
1990-92 കാലത്ത് അർജന്റീനയിലെ കോർഡോബയിൽ ചെലവിട്ട കാലവും ജർമനിയിൽ ദൈവശാസ്ത്രത്തിൽ ഗവേഷണം നടത്തിയിരുന്ന കാലവുമാണത്.
ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ 2024 ഡിസംബർ 20 നാണ് പ്രസിദ്ധീകരിക്കുന്നത്. അറിയപ്പെടുന്ന എഴുത്തുകാരനും വിവർത്തകനുമായ പി.ജെ.ജെ ആന്റണിയാണ് മലയാളത്തിലേക്ക് ഈ വിശിഷ്ഠ കൃതി മൊഴിമാറ്റം ചെയ്തിട്ടുള്ളത്.