റോം: വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് വേണ്ടി പ്രാർത്ഥന നടത്തി ഫ്രാൻസിസ് മാർപ്പാപ്പ. മഴയിലും മണ്ണിടിച്ചിലിലും നിരവധി പേർക്ക് ജീവൻ നഷ്ടമായതും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതും മാർപ്പാപ്പ പ്രാർത്ഥനയ്ക്കിടെ അനുസ്മരിച്ചു. ദുരിത ബാധിതർക്ക് വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാനും മാർപ്പാപ്പ ആഹ്വാനം ചെയ്തു.(Pope Francis prays for victims of devastating landslides in Wayanad)
ഞായറാഴ്ച സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പോപ്പ് ഫ്രാൻസിസ്. മധ്യപൂർവേഷ്യയിലെ സമാധാനത്തിനായും ഫ്രാൻസിസ് മാർപ്പാപ്പ പ്രാർത്ഥിച്ചു. യുദ്ധം മനുഷ്യന്‍റെ പരാജയമാണ്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടത്തണമെന്നും അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു.
യുദ്ധത്തിന്‍റെ എല്ലാ ഇരകൾക്കും വേണ്ടി പ്രത്യേകിച്ച് നിരപരാധികളായ കുട്ടികൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പോപ്പ് പറഞ്ഞു. പാലസ്തീൻ, ഇസ്രായേൽ, ലെബനൻ എന്നിവിടങ്ങളിലെ ജനങ്ങൾക്കായും അദ്ദേഹം പ്രാർത്ഥിച്ചു. അക്രമവും കൊലപാതകങ്ങളും ഒന്നിനും പരിഹാരമല്ലെന്ന് മാർപ്പാപ്പ ഓർമിപ്പിച്ചു. നീതിയുടെയും സമാധാനത്തിന്‍റെയും പാതയിലേക്ക് അക്രമം നമ്മളെ നയിക്കില്ല. മറിച്ച് കൂടുതൽ വെറുപ്പിനും പ്രതികാരത്തിനും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.