ധന്‍ബാദ്: സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവും എലി നശിപ്പിച്ചെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി പോലീസ്. ഝാര്‍ഖണ്ഡിലെ ദന്‍ബാദ് ജില്ലയിലെ രാജ്ഗഞ്ച് പോലീസാണ് കോടതിയിൽ വിചിത്രമായ റിപ്പോർട്ട് നൽകിയത്. ആറ് വര്‍ഷം മുമ്പ് തൊണ്ടിമുതലായി പിടിച്ചെടുത്ത കഞ്ചാവും ഭാംഗും കോടതിയില്‍ സമര്‍പ്പിക്കാന്‍ രാജ്ഗഞ്ച് പോലീസിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു.
2018 ഡിസംബറിൽ ശംഭു പ്രസാദ് അഗർവാൾ എന്നയാള്‍ക്കും മകനുമെതിരെ 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവും കൈവശം വെച്ചതിന് പോലീസ് കേസെടുത്തിരുന്നു. ഇവരിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതലാണ് കാണാതായത്. ഈ കേസിന്റെ വിചാരണ ഏപ്രില്‍ ആറിന് നടന്നപ്പോഴാണ് കണ്ടുകെട്ടിയ മുതല്‍ ഹാജാരാക്കാന്‍ നിർദേശം നൽകിയത്.
തൊണ്ടിമുതല്‍ ഹാജരാക്കാന്‍ പോലീസിന് സാധിക്കാത്ത സാഹചര്യത്തില്‍, തന്റെ കക്ഷികള്‍ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാണെന്ന് പ്രതിഭാഗം വക്കീല്‍ അഭയ് ഭട്ട് കോടതിയില്‍ വാദിച്ചു.