വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളിയിലുണ്ടായ അക്രമസംഭവങ്ങളില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. വനംവകുപ്പിന്റെ വാഹനം ആക്രമിച്ചതിലും ഉദ്യോഗസ്ഥരെ അക്രമിച്ചതിലും പുല്‍പ്പള്ളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പിലെ തത്കാലിക ജീവനക്കാരന്‍ പോള്‍ കൊല്ലപ്പെട്ടതോടെയാണ് വയനാട്ടില്‍ ജനങ്ങൾ കനത്ത പ്രതിഷേധം നടത്തിയത്. ഇന്നലെ രാവിലെ മൃതദേഹം പുല്‍പ്പള്ളിയില്‍ എത്തിച്ചപ്പോഴേയ്ക്കും നഗരത്തില്‍ ജനം തടിച്ചു കൂടി. വനംവകുപ്പിന്റെ ജീപ്പ് തകർത്ത പ്രതിഷേധക്കാർ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡം വാഹനത്തിൽ കെട്ടിവെക്കുകയും ചെയ്തു.
ജില്ലാ കളക്ടര്‍ രേണു രാജ്, നോര്‍ത്തേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ എസ് ദീപ എന്നിവര്‍ സ്ഥലത്തിയതും ഏറെ വൈകിയാണ്. തുടര്‍ന്ന് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി. സ്ഥലത്തെത്തിയ എം എല്‍ എമാര്‍ക്ക് നേരെയും ജനരോഷമുണ്ടായിരുന്നു. ഇവർക്കെതിരെ കുപ്പിയേറും നടന്നു. പോലീസ് ലാത്തിച്ചാർജ് നടത്തിയാണ് ജനങ്ങളെ പിരിച്ചു വിട്ടത്.
Read Also: കൊല്ലത്ത് മൂന്നാം തവണയും എൻ.കെ. പ്രേമചന്ദ്രൻ തന്നെ; ഔദ്യോഗിക പ്രഖ്യാപനം നടത്തി ഷിബു ബേബി ജോൺ