കൊച്ചി: ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ പൊലീസ് അന്വേഷണത്തിലെ പിഴവുകള്‍ അക്കമിട്ട് നിരത്തി വിചാരണക്കോടതി.
നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് കോടതി പറഞ്ഞു. പിടിച്ചെടുത്ത കൊക്കെയിന്‍റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ലെന്നതാണ് വലിയ വീഴ്ച.
രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയില്‍ തള്ളിപ്പറഞ്ഞതും വിനയായി.
പൊലീസ് കണ്ടെടുത്ത വസ്തുക്കള്‍ ഒന്നും സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടില്ല. പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനായിരുന്നു.
വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് ആയിരുന്നില്ല. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഷൈന്‍ ടോം ചാക്കോ ഉണ്ടായിരുന്ന ഫ്‌ളാറ്റ് തുറന്നതാരെന്നും ആദ്യം അകത്തേക്ക് കടന്നതാരെന്നും പൊലീസ് ഉദ്യോഗസ്ഥന് ഓര്‍മ്മയില്ലെന്നാണ് കോടതിയിൽ പറഞ്ഞത്.
കൊക്കെയ്ന്‍ ഹൈഡ്രോക്ലോറൈഡ് ആണ് പിടിച്ചെടുത്തതെങ്കിലും ഫൊറന്‍സിക് സയന്‍സ് ലാബില്‍ ക്ളോറൈഡ് ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ കൃത്യമായി വേര്‍തിരിച്ച് പരിശോധന നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഷൈൻ ടോം ചാക്കോയെ കേസിൽ കുറ്റവിമുക്തൻ ആക്കിയത്