പത്തനംതിട്ട: പത്താം ക്ലാസ് പരീക്ഷയ്ക്ക് സ്കൂളിൽ മദ്യവുമായി എത്തിയ നാല് വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാൻ തീരുമാനം. ആറന്മുള പോലീസാണ് തീരുമാനം എടുത്തിരിക്കുന്നത്.
പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ ഒരു സ്കൂളിലാണ് വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് മദ്യവുമായി എത്തിയത്. പരീക്ഷ കഴിഞ്ഞ് ആഘോഷം നടത്തുന്നതിനാണ് മദ്യം കൊണ്ടുവന്നതെന്നാണ് കുട്ടികൾ പറഞ്ഞത്.
മാത്രമല്ല ഒരു കുട്ടിയുടെ ബാഗിൽ നിന്നു അമ്മൂമ്മയുടെ മോതിരം മോഷ്ടിച്ചു വിറ്റ 10,000 രൂപയും പോലീസ് കണ്ടെടുത്തിരുന്നു.
സംഭവത്തിൽ കുട്ടികൾക്ക് ആരാണ് മദ്യം വാങ്ങി നൽകിയതെന്നതിലടക്കം വിശദമായ അന്വേഷണം നടത്തിവരികയാണ് പോലീസ്.
പെൺകുട്ടിയുമായി സെൽഫിയെടുത്തെന്ന പേരിൽ തമ്മിൽത്തല്ല്; ഏഴുപേർ പിടിയിൽ
പത്തനംതിട്ട: പെൺകുട്ടിയുമായി സെൽഫിയെടുത്തതിന്റെ പേരിൽ തമ്മിൽത്തല്ല്. കാപ്പ കേസ് പ്രതിയുടെ ബന്ധുവായ പെൺകുട്ടിയുമായി സെൽഫി എടുത്തതിന്റെ പേരിലായിരുന്നു വഴക്ക്.
സംഭവത്തിൽ ഏഴുപേരെ അടൂർ പോലീസ് പിടികൂടി. അഭിജിത്ത് ബാലൻ, ജിഷ്ണു, സുജിത്ത്, ശരൺകുമാർ, അരുൺ ,വിഷ്ണു, ശ്രീകുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു. പ്രതികളിലൊരാളായ അഭിജിത്തിന്റെ ബന്ധുവായ പെൺകുട്ടിയുമായി മറ്റൊരു യുവാവ് സെൽഫി എടുത്ത് സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതാണ് സംഘർഷത്തിൽ കൊണ്ടെത്തിച്ചത്.
ചൂരക്കോട് ബദാംമുക്ക് ആശാഭവനിൽ ആഷിക് (24 ) എന്ന യുവാവാണ് സെൽഫി എടുത്തതിന്റെ പേരിൽ മർദ്ദനത്തിന്നിരയായത്.
അടൂർ ഡിവൈഎസ് പി.ജി. സന്തോഷ് കുമാർ, അടൂർ എസ്എച്ച്ഒ ശ്യാം മുരളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.