ചെന്നൈ: ഐഎസ്ആർഒയുടെ പുതിയ ബഹിരാകാശ പോർട്ടിനായുള്ള സർക്കാർ പരസ്യത്തിൽ ചൈനീസ് പതാക ചിഹ്നമുള്ള റോക്കറ്റിൻ്റെ ചിത്രം ഉൾപ്പെടുത്തി തമിഴ്നാട്. പരസ്യം വ്യാപകമായി പ്രചരിച്ചതോടെ മറ്റുള്ളവർ ചെയ്യുന്നതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുക മാത്രമാണ് ഡിഎംകെ സർക്കാരിന്റെ പണിയെന്നു വിമർശിച്ച് മോദിയും ബിജെപിയും രംഗത്തെത്തി.
ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്തിൽ ഐഎസ്ആർഒയുടെ രണ്ടാം ബഹിരാകാശ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ മോദി വരുന്നതുമായി ബന്ധപ്പെട്ടു നൽകിയ പരസ്യമാണ് വിവാദത്തിലായത്. ബുധനാഴ്ച രാവിലെയായിരുന്നു തറക്കല്ലിടൽ ചടങ്ങ്. തമിഴ്നാട്ടിൽ ഐഎസ്ആർഒ പുതിയതായി സ്ഥാപിക്കുന്ന വിക്ഷേപണ കേന്ദ്രത്തിന്റെ അവകാശവാദം ഉന്നയിക്കുന്നതിനു ചൈനയുടെ സ്റ്റിക്കർ ഉപയോഗിക്കാൻ പോലും ഡിഎംകെ മടിക്കുന്നില്ലെന്നാണു മോദി കുറ്റപ്പെടുത്തിയത്. സ്ഥലം എംഎൽഎയും തമിഴ്നാട് മന്ത്രിയുമായ അനിത ആർ. രാധാകൃഷ്ണനാണു പ്രാദേശിക പത്രങ്ങളിൽ പരസ്യം നൽകിയത്. വിക്ഷേപണത്തറ സ്ഥാപിക്കുന്ന തിരുചെന്ദൂർ മണ്ഡലത്തിന്റെ എംഎൽഎയാണ് അനിത ആർ. രാധാകൃഷ്ണൻ.
ഡിഎംകെയിൽ കുടുംബാധിപത്യമാണെന്നു തിരുനെൽവേലിയിൽ നടന്ന ചടങ്ങിൽ മോദി പറഞ്ഞു. ‘‘മറ്റുള്ളവർ ചെയ്തതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കുകയാണു പരിപാടി. ആർക്കറിയാം നമ്മുടെ പല പദ്ധതികളിലും അവർ അവരുടെ സ്റ്റിക്കറുകൾ ഉൾപ്പെടുത്തുന്നുണ്ടോ എന്ന്. ഇത്തവണ അവർ പരിധി വിട്ടു. ഒരിക്കലും പണിയെടുക്കാത്ത പാർട്ടിയാണ് ഡിഎംകെ. എന്നാൽ മറ്റുള്ളവരുടെ ക്രെഡിറ്റ് അടിച്ചെടുക്കാൻ മുൻപരാണ്. നമ്മുടെ പല പദ്ധതികളും അവരുടെ പേരു നൽകി, അവരുടേതാക്കിയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇന്ത്യയുടെ പുരോഗതി കാണാൻ ഡിഎംകെ നേതാക്കൾ തയാറല്ല. നമ്മുടെ ശാസ്ത്രജ്ഞരെയും ബഹിരാകാശ മേഖലയെയും നിങ്ങളുടെ നികുതിപ്പണത്തെയും അവർ അപമാനിച്ചു.
ഡിഎംകെ രാഷ്ട്രീയത്തിൽ പ്രധാന്യം നൽകുന്നത് അവരുടെ കുടുംബത്തിനാണ്. ബിജെപി സർക്കാർ വികസനത്തിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. തമിഴ്നാടിന്റെ വികസനത്തിന്റെ പദ്ധതിയെന്തെന്ന് കുടുംബാധിപത്യമുള്ള ഡിഎംകെ, കോൺഗ്രസ് പാർട്ടികളോടു ചോദിച്ചാൽ അവർക്ക് ഉത്തരമുണ്ടാകില്ല’’ – മോദി കൂട്ടിച്ചേർത്തു.
Read Also: ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം ; ശ്വാസ തടസ്സവും തലകറക്കവും അനുഭവപ്പെട്ടവർ ചികിത്സ തേടി