പി.എം സൂര്യഘർ മുഫ്ത് ബിജ്‌ലി യോജനയ്ക്ക് ലഭിച്ച വൻ സ്വീകാര്യതയുടെ ചുവടുപിടിച്ച്, കർഷകർക്കായും പുത്തൻ സോളാർ പദ്ധതി വരുന്നു.
പൂർണമായും കർഷകരെ ഉന്നമിടുന്നതാണ് പി.എം കുസും പദ്ധതിയുടെ കീഴിൽ അവതരിപ്പിക്കുന്ന പുതിയ സോളാർ സബ്‌സിഡി സ്‌കീം. കാർഷികാവശ്യത്തിനുള്ള ജലസേചനത്തിന് സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പമ്പുകൾ ലഭ്യമാക്കുന്നതാണ് പദ്ധതി. പി.എം കുസും യോജനയുടെ കീഴിലാണിത് നടപ്പാക്കുക. പി.എം സൂര്യഘർ മുഫ്ത് ബിജ്‌ലി യോജനയിലേത് പോലെ ദേശീയതല പ്രത്യേക പോർട്ടൽ വഴിയാകും പി.എം കുസും സബ്‌സിഡി പദ്ധതിയും നടപ്പാക്കുന്നത്. പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കുന്നതാണ് 60 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന പി.എം സൂര്യഘർ മുഫ്ത് ബിജ്‌ലി യോജന. പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉധ്യാൻ മഹാഭിയാൻ എന്നാണ് പി.എം കുസും എന്നതിന്റെ പൂർണനാമം. 2019 മാർച്ചിലാണ് കേന്ദ്രം പി.എം കുസും യോജന അവതരിപ്പിച്ചത്. കാർഷികാവശ്യത്തിനുള്ള ജലലഭ്യത ഉറപ്പാക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക, കാർഷികമേഖലയിൽ ഡീസലിന്റെ ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ അവതരിപ്പിച്ച പദ്ധതിയാണിത്.
പി.എം സൂര്യഘർ മുഫ്ത് ബിജ്‌ലി യോജനയിൽ അപേക്ഷിച്ചത് പോലെ ദേശീയ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. എല്ലാ കർഷകർക്കും സോളാർ പമ്പുകൾക്കായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിതരണക്കാരെയും ഓൺലൈൻ വഴി തിരഞ്ഞെടുക്കാം. പി.എം കുസും പദ്ധതിയിൽ സോളാർ പമ്പ് സ്ഥാപിക്കുന്ന ചെലവിൽ 30 ശതമാനം സബ്‌സിഡി കേന്ദ്രം നൽകുമെന്ന് അറിയിച്ചു. ഇതോടൊപ്പം സംസ്ഥാന സർക്കാരും കുറഞ്ഞത് 30 ശതമാനം സബ്‌സിഡി നൽകണം. ബാക്കി 40 ശതമാനം തുക കർഷകൻ തന്നെ വഹിക്കണം.
വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, സിക്കിം, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ കർഷകർക്ക് കേന്ദ്രം 50 ശതമാനം സബ്‌സിഡിയാണ് നൽകുന്നത്. സംസ്ഥാന ഭരണകൂടം 30 ശതമാനം സബ്‌സിഡിയും നൽകണം.
ബാക്കി 20 ശതമാനം മാത്രംകർഷകൻ വഹിച്ചാൽ മതി. മൂന്ന് പ്രവർത്തനശ്രേണികളാണ് പി.എം കുസും സോളാർ പമ്പ് സബ്‌സിഡി പദ്ധതിയിലുണ്ടാവുകയെന്ന് ദേശീയ മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. 10,000 മെഗാവാട്ടിന്റെ സോളാർ പവർ യൂണിറ്റുകൾ സ്ഥാപിക്കുന്നതാണ് ഒന്ന്.
20 ലക്ഷം സോളാർ പമ്പുകൾ സ്ഥാപിക്കുന്നതാണ് രണ്ടാമത്തേത്. കാർഷികാവശ്യത്തിനുള്ള 15 ലക്ഷം പമ്പുകളെ സോളാറിലേക്ക് മാറ്റുന്നതാണ് മൂന്നാമത്തേത്. മൂന്ന് കാര്യങ്ങൾക്കുമായി കേന്ദ്രം 34,422 കോടി രൂപ നീക്കിവച്ചിട്ടുമുണ്ട്.
Read Also: മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്; തൃശൂരിൽ 5 വയസുകാരന് മരുന്ന് മാറി നല്‍കിയതായി പരാതി