തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും ഫലപ്രഖ്യാപനം നടത്തുക.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.
ഈ വർഷം 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണ്.
413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.
പാലക്കാട്ടെ റാപ്പർ വേടൻ്റെ പരിപാടി; കാണികൾ പൊതുമുതൽ നശിപ്പിച്ചെന്ന് നഗരസഭ
പാലക്കാട്: പാലക്കാട് കോട്ടമൈതാനത്ത് നടന്ന റാപ്പർ വേടൻ്റെ പരിപാടിക്കിടെ വ്യാപക നാശനഷ്ടമെന്ന് പാലക്കാട് നഗരസഭ. തിക്കും തിരക്കിനുമിനിടെ കാണികൾ പൊതുമുതൽ നശിപ്പിച്ചെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
ചെറിയ കോട്ടമൈതാനത്ത് നഗരസഭ പുതുതായി സ്ഥാപിച്ച ഇരിപ്പിടങ്ങൾ ഉൾപ്പെടെ തകർത്തിട്ടുണ്ട്. പരിശോധന നടത്തിയ ശേഷം നഷ്ടം കണക്കാക്കി സംഘാടകരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായി സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇത് മൂന്നാം വട്ടമാണ് വേടന്‍ പാലക്കാട്ടേക്ക് എത്തുന്നത്. ‘മൂന്നാംവരവ് 3.0’ എന്ന പേരിൽ നടത്തിയ സംഗീത പരിപാടിയിൽ സൗജന്യമായിട്ടായിരുന്നു പ്രവേശനം.
കോട്ടമൈതാനത്തെ വേദിയിലേക്ക് വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് പ്രവേശനം വൈകിട്ട് 6 മണിയോടെ അവസാനിക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് വലിയ തോതിൽ തിക്കും തിരക്കുമുണ്ടായത്. തുടർന്ന് മൂന്ന് പാട്ട് പാടി വേടന്‍ പരിപാടി അവസാനിപ്പിക്കുകയും ചെയ്തു.
എട്ട് മണിയോടെയാണ് വേടന്‍ വേദിയിലേക്കെത്തിയത്. ബാരിക്കേഡ് തള്ളി മറിച്ചും മറ്റും പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് ആളുകള്‍ കോട്ടമൈതാനത്തേക്ക് കടക്കുകയായിരുന്നു.