കുറുപ്പംപടി: ക്രൈസ്തവരുടെ അന്തർദ്ദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിലേയ്ക്ക് ദുഃഖവെള്ളിയാഴ്ച നാളിൽ ചുട്ടുപൊള്ളുന്ന കൊടുംചൂടിൽ
കാൽനടയായി എത്തുന്ന തീർത്ഥാടകർക്ക് മതസൗഹാർദ്ദത്തിന്റെ ജ്യൂസ് നൽകി ഇത്തവണയും മാതൃകയാകും കുറുപ്പംപടി
കൂട്ടുമഠം-പേരയ്ക്കാട്ട് ദേവസ്വം ട്രസ്റ്റ്. രായമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു മുമ്പിലെ ബസ് സ്റ്റോപ്പിനു സമീപമാണ് ഹിന്ദു
വിശ്വാസീസമൂഹം മാർച്ച് 29ന് രാവിലെ 10.30 മുതലാണ് തീർത്ഥാടകർക്ക് പഴച്ചാർ നൽകി ദാഹമകറ്റുന്നത്. തെക്കൻ കേരളത്തിൽ നിന്നും പാലാ കാഞ്ഞിരപ്പള്ളി മലയോര മേഖലകളിൽ നിന്നും എം.സി. റോഡിലൂടെ കോട്ടയം, കൂത്താട്ടുകുളം, മൂവാറ്റുപുഴ വഴി എത്തുന്ന തീർത്ഥാടകർക്ക് മലയാറ്റൂരിലേയ്ക്ക് ഏറ്റവും എളുപ്പത്തിൽ എത്താവുന്ന മാർഗ്ഗമാണ് മണ്ണൂരിൽ നിന്നും വലത്തോട്ടുള്ള രായമംഗലം – കുറുപ്പംപടി – കുറിച്ചിലക്കോട് – റോഡ്. കാൽനട തീർത്ഥാടകരിൽ ബഹുഭൂരിപക്ഷവും ഈ വഴിയാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്. മരക്കുരിശുമേന്തി നൂറുകണക്കിന് സംഘങ്ങൾ ആണ് എല്ലാവർഷവും ഇതുവഴി കടന്നു പോകുന്നത്. തളർന്നെത്തുന്നവർക്കെല്ലാം കഴിഞ്ഞവർഷവും ക്ഷേത്രം ട്രസ്റ്റ് ഭക്ഷണവും ആഹാരപാനീയങ്ങളും നൽകിയിരുന്നു. ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇത്തരം ഉദ്യമങ്ങൾ മതവിദ്വേഷങ്ങളുടെ ഇക്കാലത്ത് സഹോദര മതങ്ങൾ തമ്മിലുള്ള സ്നേഹവും സഹകരണവും ഊട്ടിയുറപ്പിക്കാനും ദേശത്തിന്റെ നന്മയ്ക്കും പ്രയോജനപ്പെടുന്നതാണെന്ന് നെല്ലിമോളം ജെ.എസ്.സി. സെഹിയോൻ മീഡിയ പ്രവർത്തകർ
പറഞ്ഞു.
