പഹൽഗാം: 29 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണം നടത്തിയ നാലു പേരുടെ ചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാസേന.
നാല് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടതിൽ ആസിഫ് ഫുജി, സുലെെമാൻ ഷാ, അബു തൽഹ എന്നീ മൂന്ന് ഭീകരരെ തിരിച്ചറിഞ്ഞു.
ഇവരെല്ലാം പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്‌ബയുമായി ബന്ധമുള്ളവരാണെന്നാണ് റിപ്പോർട്ട്.
ഇവർക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കാശ്‌മീരു കാരായ രണ്ടുപേർ ഉൾപ്പടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇതിൽ രണ്ടുപേർ വിദേശികളാണെന്നും സേന സംശയിക്കുന്നു.
ലഷ്‌കർ ഇ തയ്‌ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ആക്രമണത്തിന് ലഷ്‌കർ ഇ തയ്‌ബയുടെ കമാൻഡർ സെയ്‌ഫുള്ള കസൂരിയാണ് നേതൃത്വം നൽകിയതെന്നാണ് വിവരം. സ്ഥലത്ത് നിന്ന് നമ്പർ പ്ലേറ്റില്ലാത്ത ഒരു ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ഇത് ഭീകരരെത്തിയ വാഹനമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് എവിടെ നിന്ന് ലഭിച്ചു എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.
പഹൽഗാമിൽ ഇന്നലെയാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം നടന്നത്. ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന മലനിരകൾ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ ട്രക്കിംഗിനായി എത്തിയവർക്ക് നേരെയാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്.
കാൽനടയായും കുതിരപ്പുറത്തും മാത്രം എത്താൻ കഴിയുന്ന ഹിൽ സ്റ്റേഷനാണ് അനന്ത്നാഗ് ജില്ലയിലെ പഹൽഗാം മേഖലയിലെ ബൈസരൻ. വിനോദസഞ്ചാരികളുടെ നേരെ വെടിയുതിർത്ത ഭീകരരിൽ ഒരാളുടെ ചിത്രം നേരത്തെ പുറത്ത് വിട്ടിരുന്നു.