കൈവിട്ടാൽ “കൈ”വിടും; പെരുമ്പാവൂരിൽ കുന്നപ്പിള്ളി മത്സരിക്കും; എൻഡിഎ പിന്തുണച്ചേക്കും
പെരുമ്പാവൂർ: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ പെരുമ്പാവൂർ മണ്ഡലത്തിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു. കോൺഗ്രസ് സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി സീറ്റ് നിഷേധിച്ചാൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് വ്യക്തമാക്കിയതോടെ മണ്ഡലത്തിലെ സമവാക്യങ്ങൾ മാറുന്ന സാഹചര്യമാണുള്ളത്.
ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് എൽദോസിന്റെ പ്രതികരണം. പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും, നീതികേട് സംഭവിച്ചാൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു.
അതേസമയം, പെരുമ്പാവൂരിൽ എൽദോസിന് പകരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് മുൻഗണനയിൽ ഉള്ളതെന്ന റിപ്പോർട്ടുകളുണ്ട്. മറ്റു ചില പേരുകളും പരിഗണനയിലുണ്ടെങ്കിലും ഷിയാസിന് കൂടുതൽ സാധ്യതയുണ്ടെന്നാണ് സൂചന.
ഇതിനൊപ്പം ട്വൻറി 20യുടെ നിലപാടും നിർണായക ഘടകമായി മാറുകയാണ്. ട്വൻറി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുൻപ് നടി ലക്ഷ്മിപ്രിയയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, പുതിയ സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കപ്പെടുകയാണെന്നാണ് വിവരം.
മണ്ഡലത്തിൽ സ്വന്തം സ്ഥാനാർഥിയെ നിർത്താതെയും, സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന എൽദോസ് കുന്നപ്പിള്ളിയെ പിന്തുണയ്ക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്. ഇത്തരമൊരു നീക്കം സംഭവിച്ചാൽ പെരുമ്പാവൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ കടുപ്പമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
യുഡിഎഫും എൽഡിഎഫും സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങളിലേക്ക് കടക്കുമ്പോൾ, എൽദോസ് കുന്നപ്പിള്ളിയുടെ നിലപാടും ട്വൻറി 20യുടെ സാധ്യതയുള്ള പിന്തുണയും മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങളായി മാറിയിരിക്കുകയാണ്.








