കണ്ണൂര്‍: പാനൂർ നടന്ന ബോംബ് സ്ഫോടനം ക്രിമിനൽ പ്രവർത്തനം ആണെന്നും പാർട്ടിക്ക് ബന്ധമില്ലെന്നും വടകര ഇടതു സ്ഥാനാർഥി കെ കെ ശൈലജ. വടകരയിലെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാതെ യുഡിഎഫ് അക്രമരാഷ്ട്രീയം ചർച്ച ചെയ്യുന്നുവെന്നും ശൈലജ ആരോപിച്ചു. മകന് പാർട്ടിയുമായി ബന്ധമില്ലെന്ന് മരിച്ചയാളുടെ അച്ചൻ തന്നെ പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പാനൂർ സംഭവം ചർച്ചയാവുമെന്നത് വ്യാമോഹമാണെന്നും ശൈലജ കൂട്ടിച്ചേർത്തു.
വടകര മണ്ഡലത്തിൽ അക്രമ രാഷ്ട്രീയമില്ല. പാനൂർ ബോംബ് സ്ഫോടനം ഒറ്റപ്പെട്ട സംഭവമാണ്. സംഭവം നിർഭാഗ്യകരമാണ്. കുറ്റക്കാരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കും. പാർട്ടിക്ക് മേൽ ഉത്തരവാദിത്തം കെട്ടിവെക്കുകയാണ് യുഡിഎഫ്. മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് സ്ഫോടനം പ്രചാരണ വിഷയമാക്കുന്നത്. രാഷ്ട്രീയ പ്രശ്നങ്ങളും ജനകീയ വിഷയങ്ങളും ചർച്ച ചെയ്യുന്നില്ല. സിഎഎ വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്നും ശൈലജ കുറ്റപ്പെടുത്തി.
ആശയ ദാരിദ്രം കൊണ്ടാണ് കോൺഗ്രസ് തകരുന്നത്. മുസ്ലീങ്ങളാകെ വർഗീയ വാദികളല്ല. പൗരത്വമടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനാണ് കോൺഗ്രസ് അക്രമ രാഷ്ട്രീയം ചർച്ച ചെയ്യുന്നത്. തനിക്ക് ആളുകളിൽ നിന്ന് സ്നേഹം ലഭിക്കുന്നു എന്ന് കണ്ടപ്പോൾ ക്രൂരമായ സൈബർ ആക്രമണം നടത്തുകയാണ്. പിപിഇ കിറ്റ് വാങ്ങിയത് ശരിയായ നടപടിയായിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.