പാർട്ടി മാറ്റം മുതൽ പത്രത്തിലെ പരസ്യ വിവാദം വരെ ആയുധമാക്കിയ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോൾ ആകെ പോളിങ് 70 ശതമാനം. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ പാലക്കാട് 70.22 ശതമാനം വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിച്ചു.
പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും വോട്ടർമാരുടെ നീണ്ട ക്യൂവായിരുന്നു. അതിനാൽ അന്തിമ വോട്ടിംഗ് ശതമാനം അല്പം കൂടി ഉയരാനാണ് സധ്യത.
യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ട് സ്ഥലങ്ങളിൽ പ്രതിഷേധമുണ്ടായി.
ബുത്തിൽ കയറുന്നതുമായി ബന്ധപെട്ടായിരുന്നു പ്രതിഷേധം. വെണ്ണക്കരയിലെ ബൂത്തിൽ സന്ദർശനം നടത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞതിനെ ചൊല്ലി ബിജെപി യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.
വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്നു. പോളിങ് ഉച്ചക്കു ശേഷം വേഗത്തിലാവുകയായിരുന്നു.
അറുപത്തിയഞ്ച് ശതമാനം കടക്കുമോ എന്ന സംശയം പോലും ഇല്ലാതാക്കി പോളിംഗ് എഴുപതിലേക്ക് കടക്കുകയായിരുന്നു. അവസാന നിമിഷം വോട്ടിംഗ് ശതമാനം ഉയർന്നത് അനുകൂലമാണെന്നാണ് മൂന്ന് മുന്നണികളും പറയുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 73.71 ശതമാനമായിരുന്നു പാലക്കാട് പോളിങ്. ഇക്കുറി എഴുപത് കടന്നതിൻ്റെ ആശ്വാസത്തിലാണ് മൂന്ന് മുന്നണികളും.
നവംബർ മാസം 23 നാണ് പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനം.
സിപിഎം നേതാക്കളായ കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ, എൻഎൻ കൃഷ്ണദാസ്, കോൺഗ്രസ് എംപി ഷാഫി പറമ്പിൽ, എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ എന്നിവർ രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.
മണപ്പുള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്‌കൂളിലെ എണ്‍പത്തിയെട്ടാം നമ്പര്‍ ബൂത്തിലെ വിവിപാറ്റിലുണ്ടായ തകരാര്‍ വോട്ടെടുപ്പ് വൈകിപ്പിച്ചിരുന്നു.
എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ ഉച്ചയ്ക്ക് ശേഷമാണ് വോട്ടു രേഖപ്പെടുത്തിയത്. ഇരട്ടവോട്ട് ആരോപണം നേരിട്ട ബിജെപി ജില്ലാ പ്രസിഡന്റ് കെഎം ഹരിദാസിന് വോട്ടുചെയ്യാനായില്ല.