പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ജ്യോത്സ്യനെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ കൂടി പിടികൂടി പോലീസ്. കൊല്ലങ്കോട് സ്വദേശി പ്രഭു (35), പുതുശ്ശേരി സ്വദേശി സരിത എന്ന സംഗീത (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സരിതയെ പാലക്കാട്ടിലെ ഒരു ലോഡ്ജിൽ നിന്നും സുനിൽകുമാറിനെ കൊല്ലങ്കോട് നിന്നുമാണ് പോലീസ് പിടികൂടിയത്.
ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇനിയും നിരവധി പേർ സംഭവത്തിൽ നേരിട്ടും ഗൂഢാലോചനയിലുമായി ഉൾപ്പെട്ടിട്ടുണ്ടെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു. കേസിൽ മലപ്പുറം മഞ്ചേരി സ്വദേശിനി മൈമൂന, കുറ്റിപ്പള്ളം സ്വദേശി ശ്രീജേഷ് എന്നിവരെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ ജോത്സ്യനാണ് ഹണി ട്രാപ്പിനു ഇരയായത്. ജ്യോത്സന്റെ കയ്യിൽ നിന്ന് പ്രതികൾ സ്വർണവും പണവും തട്ടിയെടുക്കുകയായിരുന്നു. ജ്യോത്സ്യനെ പൂജക്കായി കൂട്ടിക്കൊണ്ടുപോയി മർദിച്ച ശേഷമാണ് കവർച്ച നടത്തിയത്.
കൂടുതൽ പണം വേണമെന്നും ഇല്ലെങ്കിൽ മറ്റൊരു സ്ത്രീക്ക് ഒപ്പം ബലം പ്രയോഗിച്ച് എടുപ്പിച്ച ചിത്രങ്ങൾ പ്രചരിപ്പിക്കും എന്നും ജ്യോത്സനെ ഭീഷണിപ്പെടുത്തി. തുടർന്ന് പ്രതികൾ ഇല്ലാത്ത സമയത്ത് ജ്യോത്സൻ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.