ചെന്നൈ: അഭിനയത്തിൽ നിന്ന് താത്ക്കാലികമായി വിശ്രമമെടുത്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മമ്മൂട്ടി. ഈ വാർത്ത ഇന്നലെ ന്യൂസ് 4 മീഡിയയിൽ പ്രസിദ്ധീകരിച്ചതോടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്.
വാർത്ത പുറത്തുവന്നതോടെ നിരവധി ആരാധകരാണ് ന്യൂസ് 4 മീഡിയയുമായി ബന്ധപ്പെട്ടത്. മഹാനടന് ഉടനെ തന്നെ രോഗമുക്തി നേടി അഭിനയരംഗത്തേക്ക് ഉടനെ തിരിച്ചെത്താനാകുമോ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത്.
കുടലിൽ അർബ്ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടർന്ന് ഇന്നു മുതൽ ചെന്നൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം റേഡിയേഷന് വിധേയനാകുമെന്നാണ് പുറത്തു വരുന്ന വിവരം.
എന്നാൽ സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിക്കുന്നതുപോലെ യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് അദ്ദേഹത്തെ പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയ മെഡിക്കൽ വിദഗ്ധർ മാധ്യമങ്ങളോട് പറഞ്ഞു.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിച്ചു വരികയായിരുന്നു നടൻ .മോഹൻലാലും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയൻതാരയുമുൾപ്പെടെ വൻ താരനിരയുള്ള ചിത്രമാണിത്.
ഇതിന്റെ ചിത്രീകരണത്തിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്താണ് ചികിത്സ തുടങ്ങുന്നത്. റേഡിയേഷൻ കഴിഞ്ഞാൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.
കീമോയുൾപ്പെടെ തുടർ ചികിത്സ ആവശ്യമാണോയെന്നും പിന്നീട്തീരുമാനിക്കും. ശസ്ത്രക്രിയ ആവശ്യമായി വന്നാൽ അമേരിക്കയിൽ പോയി വിദഗ്ധപരിശോധന നടത്താനും ആലോചനയുണ്ട്.
ചെന്നൈയിലെ മമ്മൂട്ടിയുടെ വസതിയിൽ നിന്നും തേനാംപെട്ടിലുള്ള ആശുപത്രിയിൽ എന്നും പോയി മടങ്ങത്തക്കവിധമാണ് റേഡിയേഷൻ ക്രമീകരിച്ചിട്ടുള്ളതെന്നറിയുന്നു.
നേരത്തെ തന്നെ രോഗനിർണയം നടന്നതിനാൽ പ്രാഥമിക ചികിത്സകൊണ്ട് പൂർണആരോഗ്യവാനായി മമ്മൂട്ടിക്ക് മടങ്ങിയെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാര്യ സുൽഫത്ത്, മകനും നടനുമായ ദുൽഖർ സൽമാൻ,ഭാര്യ ,മകൾ സുറുമി, മകളുടെ ഭർത്താവ് ഡോക്ടർ കൂടിയായ മുഹമ്മദ് റെഹാൻ സയിദ് തുടങ്ങി കുടുംബാംഗങ്ങൾ എല്ലാവരും മമ്മൂട്ടിക്ക്ഒപ്പമുണ്ട്.