പാലക്കാട്: ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിൽ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ന്റേതാണ് നടപടി. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.(Palakkad court issued arrest warrant against Baba Ramdev)
കേസിൽ കഴിഞ്ഞ 16ന് പാലക്കാട്ടെ കോടതിയിൽ ഹാജരാകാൻ രാംദേവിന് സമൻസ് അയച്ചിരുന്നു. എന്നാൽ അന്ന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. രാം ദേവിന്റെ അനുയായി ആചാര്യ ബാലകൃഷ്ണയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ ഒരു ഡോക്ടർ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് നൽകിയ പരാതികളിന്മേലാണ് നടപടി.
പതഞ്ജലി പുറത്തിറക്കുന്ന ചില ആയൂർവേദ ഉത്പന്നങ്ങൾ അമിത രക്തസമ്മർദം, പ്രമേഹം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങളെ സുഖപ്പെടുത്തുമെനന്നായിരുന്നു പരസ്യങ്ങളിലെ വാഗ്ദാനം. എന്നാൽ ഇത്തരത്തിൽ പല പ്രത്യേക രോഗങ്ങൾ സുഖപ്പെടുത്തുമെന്ന തരത്തിൽ പരസ്യങ്ങൾ കൊടുക്കുന്നത് 1954ലെ ഡ്രഗ്സ് ആന്റ് മാജിക് റെമഡീസ് (ഒബക്ഷണബിൾ അഡ്വർടൈസ്മെന്റ്) നിയമ പ്രകാരം കുറ്റകരമാണെന്ന് കാണിച്ചാണ് പരാതി നൽകിയിരുന്നത്.