പാലക്കാട്: പാലക്കാട് ജില്ലയിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് 55 വർഷത്തിനു ശേഷം. നിയമസഭയിലേക്കു രണ്ടും ലോകസഭയിലേക്ക് ഒരു തവണയും ഉപതിരഞ്ഞെടുപ്പ് നടന്നു. പക്ഷെ നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് ജയിക്കാനായില്ല. 1961ൽ, പറളി നിയമസഭാ മണ്ഡലമുണ്ടായിരുന്ന കാലത്തായിരുന്നു ആദ്യ ഉപതിരഞ്ഞെടുപ്പ്. കമ്യൂണിസ്റ്റ് സ്വതന്ത്രനായി ജയിച്ച ഡോ.എ.ആർ.മേനോൻ അന്തരിച്ചതിനെത്തുടർന്നായിരുന്നു അത്.
സംസ്ഥാനത്തെ ആദ്യ ആരോഗ്യമന്ത്രിയാണ് എ.ആർ.മേനോൻ. കമ്യൂണിസ്റ്റ് പാർട്ടിയിലെ എം.വി.വാസു പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുടെ എ.എസ്.ദിവാകരനെ പരാജയപ്പെടുത്തി. മലമ്പുഴ മണ്ഡലത്തിൽ 1969ൽ സിപിഎമ്മിലെ പി.കുഞ്ഞിരാമൻ എംഎൽഎ മരിച്ചതിനെത്തുടർന്നായിരുന്നു രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പ്.
സിപിഎം ട്രേഡ് യൂണിയൻ നേതാവ് വി.കൃഷ്ണദാസും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എ.ചന്ദ്രനും തമ്മിലായിരുന്നു മത്സരം. ജനസംഘം സ്ഥാനാർഥിയും മത്സരിച്ചു. വി.കൃഷ്ണദാസ് വിജയിച്ചു. ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിൽ 1993ൽ ഉപതിരഞ്ഞെടുപ്പു നടന്നിട്ടുണ്ട്.
എംപിയായിരുന്ന കെ.ആർ.നാരായണൻ ഉപരാഷ്ട്രപതിയായതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. സിപിഎം സ്ഥാനാർഥി എസ്.ശിവരാമൻ കോൺഗ്രസ് സ്ഥാനാർഥി കെ.കെ.ബാലകൃഷ്ണനെ പരാജയപ്പെടുത്തി.
നിയമസഭാ ഉപതിരഞ്ഞെടുപ്പിനു പാലക്കാട് ഒരുങ്ങുമ്പോൾ മുന്നണികൾക്കു പ്രതീക്ഷ നൽകുന്നതും നെഞ്ചിടിപ്പേറ്റുന്നതും മണ്ഡലത്തിലെ ഇതുവരെയുള്ള കണക്കുകൾ തന്നെയാണ്.
1957 മുതൽ 2021വരെ 16 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാലക്കാട് മണ്ഡലത്തിൽനിന്ന് പതിനൊന്നുതവണ കോൺഗ്രസ്/യു.ഡി.എഫ്. സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അഞ്ചുതവണ ഇടതുമുന്നണി വിജയിച്ചു. കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യാണു മണ്ഡലത്തിൽ രണ്ടാമതെത്തിയത്.
1957-ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ആർ. രാഘവമേനോനാണു ജയിച്ചത്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലെ എം.പി. കുഞ്ഞിരാമനായിരുന്നു എതിരാളി. രാഘവമേനോൻ 42.28 ശതമാനം വോട്ടുനേടിയപ്പോൾ എതിർസ്ഥാനാർഥിക്കു കിട്ടിയത് 40.50 ശതമാനം. 1960-ലും രാഘവമേനോനായിരുന്നു വിജയി. അത്തവണ വോട്ടുവിഹിതം 51.7 ശതമാനമായി ഉയർത്തി.
1965-ൽ സി.പി.എമ്മിലെ എം.വി. വാസുവായിരുന്നു വിജയി. വാസുവിന് 51.54 ശതമാനം വോട്ടുകിട്ടിയപ്പോൾ എതിർസ്ഥാനാർഥി കോൺഗ്രസിലെ പാരിജാൻ സുന്നാസാഹിബിന് 30.98 ശതമാനമാണു കിട്ടിയത്. കമ്യൂണിസ്റ്റ് പാർട്ടികൾ രണ്ടായശേഷമുള്ള ഈ തിരഞ്ഞെടുപ്പിൽ സി.പി.െഎ. സ്ഥാനാർഥിയായി കെ.സി. ഗോപാലനും മത്സരിച്ചിരുന്നു.
1967-ൽ 54.13 ശതമാനം വോട്ടുനേടി സി.പി.എമ്മിലെ ആർ. കൃഷ്ണൻ ജയിച്ചു. കോൺഗ്രസിലെ കെ. ശങ്കരനാരായണനായിരുന്നു എതിർസ്ഥാനാർഥി. 1970-ലും ആർ. കൃഷ്ണനായിരുന്നു വിജയി. പക്ഷേ, ഇത്തവണ 40.50 ശതമാനം വോട്ടേ നേടാനായുള്ളൂ. മറുപക്ഷത്ത് സ്വതന്ത്രസ്ഥാനാർഥിയായിരുന്ന എ. ചന്ദ്രൻനായർ 30.93 ശതമാനം വോട്ടാണു നേടിയത്.
1977-ൽ ആറാം നിയമസഭയിലേക്കുനടന്ന തിരഞ്ഞെടുപ്പുമുതൽ പാലക്കാട്ട് ‘സുന്ദരം കാലം’ തുടങ്ങുകയായിരുന്നു. ചാത്തപ്പുരത്തെ മിനർവാ ബിൽഡിങ്‌സിൽ സാധാരണക്കാരനായി ജീവിച്ച സി.എം. സുന്ദരം തുടർച്ചയായി അഞ്ചുതവണ നിയമസഭയിൽ പാലക്കാടിനെ പ്രതിനിധാനംചെയ്തു. ആദ്യതവണ അൻപതുശതമാനം വോട്ട് നേടിയ സുന്ദരം 1980-ൽ 57.09 ശതമാനമായി വർധിപ്പിച്ചു.
1982-ൽ 44.46 ശതമാനമായി വോട്ടുവിഹിതം. 1987-ലും 1991-ലും ഇത് 45 ശതമാനത്തോടടുത്തുനിന്നു. നാലുതവണ സ്വതന്ത്രസ്ഥാനാർഥിയായിരുന്ന സി.എം. സുന്ദരം 91-ൽ കോൺഗ്രസ് ടിക്കറ്റിലാണ് മത്സരിച്ചത്.
1996-ൽ 43.20 ശതമാനം വോട്ടുമായി സി.പി.എമ്മിലെ ടി.കെ. നൗഷാദ് സി.എം. സുന്ദരത്തെ അട്ടിമറിച്ചു. സുന്ദരത്തിന് 42.54 ശതമാനമാണു നേടാനായത്. 2001-ൽ കോൺഗ്രസ് സ്ഥാനാർഥിയായെത്തിയ കെ. ശങ്കരനാരായണൻ ടി.കെ. നൗഷാദിനെ കീഴടക്കി പാലക്കാട് തിരിച്ചുപിടിച്ചു. 48.51 ശതമാനം വോട്ടാണു ശങ്കരനാരായണൻ നേടിയത്.
2006-ൽ സി.െഎ.ടി.യു. സംസ്ഥാന സെക്രട്ടറികൂടിയായിരുന്ന കെ.കെ. ദിവാകരൻ സീറ്റ് തിരിച്ചുപിടിച്ച് യു.ഡി.എഫിനെ ഞെട്ടിച്ചു. പിന്നീടുള്ള മൂന്നുതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ്. സ്ഥാനാർഥി, കോൺഗ്രസിലെ ഷാഫി പറമ്പിലായിരുന്നു വിജയി.
English Summary
Palakkad by-election; If the history of the district repeats itself, Rahul will not touch the ground in Mangoota; The hope and chest beating of the fronts are the figures