ന്യൂഡൽഹി: ഇന്ത്യയുമായി സമാധാന ചർച്ചക്ക് സന്നദ്ധത അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെ ആദ്യമായി പാക് പ്രധാനമന്ത്രി സമാധാന ശ്രമങ്ങൾക്ക് പരസ്യമായി സന്നദ്ധത അറിയിക്കുകയായിരുന്നു.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള കംറ എയർ ബേസ് സന്ദർശനത്തിനിടെയാണ് ഷഹബാസ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്.
സമീപകാലത്ത് ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുമായും പാക്ക് സൈനികരുമായും സംസാരിക്കവേയാണ് ഇന്ത്യയുമായി സമാധാന ചർച്ചക്ക് തയ്യാറാണെന്ന് ഷഹബാസ് ഷെരീഫ് വ്യക്തമാക്കിയത്.
സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ തയ്യാറാണെന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ പുതിയ പരാമർശം. സമാധാനത്തിനുള്ള വ്യവസ്ഥകളിൽ കശ്മീർ വിഷയവും ഉൾപ്പെടുന്നുവെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ആകെ വഷളായത്.
മെയ് 7 ന്, ഇന്ത്യക്കെതിരെ പാകിസ്ഥാനും ഡ്രോണുകൾ, മിസൈലുകൾ, ദീർഘദൂര ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് നാല് ദിവസത്തെ തീവ്രമായ സായുധ ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു. പിന്നീട് മെയ് 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു.
പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താസ്ഥാന് മേൽ ഇന്ത്യ നയതന്ത്ര ഉപരോധം ഏർപ്പെടുത്തുകയും സിന്ധുനദീ ജല കരാർ മരവിപ്പിച്ചിരുന്നു.
ഇതിനിടെ സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് പാകിസ്ഥാൻ കത്തയച്ചിരുന്നു.
സിന്ധ് മേഖല മരുഭൂമിയായി മാറുകയാണെന്ന് പാകിസ്ഥാൻ അയച്ച കത്തിൽ പറയുന്നു. ജലവിതരണം വീണ്ടും പുനരാരംഭിച്ചുകൊണ്ട് ഇന്ത്യ കരുണ കാണിക്കണമെന്നും കത്തിൽ പാകിസ്ഥാൻ അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ സിന്ധു നദീജലക്കാർ മരവിപ്പിച്ച നടപടിയിൽ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ മറുപടി നൽകി. പകരം ഭീകര കേന്ദ്രങ്ങൾ പാകിസ്ഥാൻ അടച്ചുപൂട്ടണമെന്ന് ജയ്ശങ്കർ ആവശ്യപ്പെട്ടു.
പാകിസ്ഥാനുമായുള്ള ചർച്ചകൾ ഭീകരതയെക്കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിട്ടുണ്ട്.