ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് പൗരന്മാരോട് രാജ്യം വിടാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ലഭിച്ച നോട്ടീസിന് പിന്നാലെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് പാക് പൗരയായ ശാരദാ ഭായ്. 35 വർഷങ്ങൾക്ക് മുൻപാണ് ഇവർ ഇന്ത്യയിലെത്തിയത്.
ഒഡീഷയിലെ ബൊലാംഗീറിലെ ഒരു ഹിന്ദു കുടുംബത്തിലെ മരുമകളാണ് പാകിസ്ഥാൻ സ്വദേശിയായ ശാരദ. വർഷങ്ങൾക്ക് മുൻപ് ഇവർ ഇന്ത്യക്കാരനായ മഹേഷ് കുക്രേജയെ വിവാഹം കഴിച്ച് രാജ്യത്തെത്തിയതാണ്. ഇവരുടെ മകനും മകളും ഇന്ത്യക്കാരാണ്.
എന്നാൽ ശാരദയോട് എത്രയും വേഗം രാജ്യം വിടണമെന്നാണ് ഒഡീഷ പൊലീസിന്റെ നിർദേശം. ശാരദാ ഭായിയുടെ വിസ റദ്ദാക്കിയിട്ടുണ്ടെന്നും രാജ്യം വിട്ടില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് അധികൃതർ അറിയിച്ചത്. എല്ലാ പ്രധാന രേഖകളും ഉണ്ടായിരുന്നിട്ടും ശാരദയ്ക്ക് ഇന്ത്യൻ പൗരത്വം നൽകിയില്ല.
തന്നെ കുടുംബത്തിൽ നിന്ന് വേർപെടുത്തരുതെന്നാണ് ശാരദയുടെ അപേക്ഷ. മൂന്ന് പതിറ്റാണ്ടിലേറെയായി ജീവിക്കുന്ന രാജ്യത്ത് ഇനിയും തുടരാൻ അനുവദിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.
‘ഞാൻ ആദ്യം കോരാപുട്ടിൽ ആയിരുന്നു പിന്നീട് ബൊലാംഗീറിലെത്തി. എനിക്ക് പാകിസ്ഥാനിൽ ആരുമില്ല. എന്റെ പാസ്‌പോർട്ട് പോലും വളരെ പഴക്കമുള്ളതാണ്. സർക്കാരിനോട് ഞാൻ അപേക്ഷിക്കുകയാണ്, ദയവായി എന്നെ ഇവിടെ ജീവിക്കാൻ അനുവദിക്കൂ, എനിക്ക് രണ്ട് കുട്ടികളുണ്ട്, കൊച്ചുമക്കളുണ്ട്. എനിക്ക് ഇവിടെ ഇന്ത്യക്കാരിയായി ജീവിക്കണം’ – ശാരദാ ഭായ് പ്രതികരിച്ചു.