മലപ്പുറം: സാക്ഷരതാ പ്രവർത്തക പദ്‌മശ്രീ കെ വി റാബിയ (59) അന്തരിച്ചു. ഒരു മാസത്തോളമായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശരീരത്തെ ബാധിച്ച പോളിയോയെയും അർബുദത്തെയും ഉറച്ച മനസോടെ നേരിട്ട് അറിവിന്റെ അക്ഷരവെളിച്ചം പകർന്ന വ്യക്തിയാണ് പത്മശ്രീ കെ.വി റാബിയ.
മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പിൽ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966ലാണ് റാബിയയുടെ ജനനം. പതിനാലാമത്തെ വയസുമുതലാണ് പോളിയോ ബാധിച്ച് റാബിയയുടെ ശരീരം തളർന്നത്.
എസ്‌എസ്‌എൽസിക്കുശേഷം തിരൂരങ്ങാടി പിഎസ്‌എംഒ കോളേജിൽ ചേർന്നെങ്കിലും പ്രീഡിഗ്രി പഠനം പൂർത്തിയാക്കാനായില്ല. ശേഷം വീട്ടിലിരുന്നായിരുന്നു പഠനം നടത്തിയിരുന്നത്. സ്വന്തമായി പഠിച്ചാണ് ബിരുദങ്ങൾ നേടിയത്.
കഥകൾക്കും കവിതകൾക്കുമൊപ്പം ശാസ്ത്രവും ചരിത്രവും പഠിച്ചു റാബിയ പേടിച്ചു. പ്രീഡിഗ്രി പഠനത്തിനുശേഷം വീട്ടിൽ സാക്ഷരതാ ക്ളാസ് തുടങ്ങി. നാട്ടിലെ നിരക്ഷരരായ നിരവധി പേർക്ക് വീൽചെയറിലിരുന്ന് റാബിയ അക്ഷരം പകർന്നുനൽകി.
1990കളിലാണ് റാബിയ സാക്ഷരതാ പ്രവർത്തന രംഗത്തേയ്ക്ക് കടന്നുവന്നത്. 1994ൽ ചലനം ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കി സംഘടനയ്ക്ക് രൂപം നൽകി.
2022ൽ കേന്ദ്ര സർക്കാർ പത്മശ്രീ നൽകി ആദരിച്ചത് ഉൾപ്പെടെ നിരവധി പുരസ്‍കാരങ്ങൾ റാബിയ നേടിയിട്ടുണ്ട്. റാബിയ നിരവധി പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്. ‘സ്വപ്‌നങ്ങൾക്ക് ചിറകുണ്ട്’ എന്ന ആത്മകഥ ഉൾപ്പെടെ നാല് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭർത്താവ്: ബങ്കളത്ത് മുഹമ്മദ്.