വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ
മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ് അച്യുതാനന്ദനും, അതേ കേസുകളിൽ പ്രതിസ്ഥാനത്തുള്ള വെള്ളാപ്പള്ളി നടേശനും ഒരേ സമയത്ത് പദ്മ പുരസ്കാരങ്ങൾ നൽകിയത്, പരമോന്നത സിവിലിയൻ ബഹുമതികൾ ബിജെപി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു എന്ന ആക്ഷേപത്തിന് കൂടുതൽ ശക്തി പകർന്നിരിക്കുകയാണ്.
പദ്മവിഭൂഷനു മാത്രമല്ല, അതിനുമപ്പുറം ഭാരതരത്നയ്ക്കു പോലും അർഹനാണ് വിഎസ് അച്യുതാനന്ദൻ എന്ന കാര്യത്തിൽ മലയാളികൾക്കിടയിൽ സംശയം ഉണ്ടാകാൻ ഇടയില്ല.
എന്നാൽ അതേ ഘട്ടത്തിൽ പരിഗണിക്കപ്പെട്ട മറ്റ് രണ്ട് മലയാളികളും തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.
ഇവർ രണ്ടുപേരും തെക്കൻ കേരളത്തിലെ ഈഴവ വിഭാഗത്തിൽപ്പെട്ടവരാണെന്ന സാമ്യവും ഈ സംശയങ്ങൾക്ക് രാഷ്ട്രീയ നിഴൽ നൽകുന്നു.
കേരള ബിജെപിയുടെ സഖ്യകക്ഷിയായ, ഈഴവരുടെ പാർട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിഡിജെഎസിന്റെ രക്ഷാധികാരിയും, പാർട്ടി സംസ്ഥാന പ്രസിഡന്റായ തുഷാറിന്റെ പിതാവുമാണ് വെള്ളാപ്പള്ളി നടേശൻ.
മകൻ എൻഡിഎയോടൊപ്പം ഉറച്ചുനിൽക്കുന്നു എന്ന പ്രതീതി പരമാവധി നിലനിർത്തിക്കൊണ്ടിരിക്കുമ്പോഴും, പിണറായി വിജയനും സിപിഎമ്മിനും വേണ്ടി ശരീരവും നാവും ഉപയോഗിച്ച് നിരന്തരം പ്രവർത്തിക്കുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി.
ഈ പരസ്പരവിരുദ്ധ നിലപാടുകൾ നിലനിൽക്കേ വെള്ളാപ്പള്ളിക്ക് പദ്മഭൂഷൻ നൽകിയത് ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന വിലയിരുത്തൽ ശക്തമാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തിലെ ഏറ്റവും വലിയ ഹിന്ദു വിഭാഗമായ ഈഴവ സമൂഹത്തെ ഒപ്പംനിർത്താനുള്ള രാഷ്ട്രീയ കൗശലമാണ് ഇതെന്നും, സിപിഎമ്മിന്റെ കേരളത്തിലെ ഏറ്റവും വലിയ വോട്ടുബാങ്കായ ഈ വിഭാഗത്തെ തട്ടിയെടുക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
കേരള സർക്കാരിന്റെ ശുപാർശയില്ലാതെയാണ് ഈ അംഗീകാരം നൽകിയതെന്ന വസ്തുത, ഈ വിലയിരുത്തലുകൾക്ക് കൂടുതൽ ബലം നൽകുന്നു.
മോദി സർക്കാർ അധികാരത്തിലെത്തുന്നതിന് മുൻപേ തന്നെ പദ്മ പുരസ്കാരങ്ങൾ വിവാദങ്ങളുടെ നിഴലിലായിരുന്നു. പണം നൽകി പദ്മശ്രീ സ്വന്തമാക്കിയ ‘പ്രാഞ്ചിയേട്ടന്മാർ’ എന്ന ആരോപണം പല ഘട്ടങ്ങളിലും ഉയർന്നിട്ടുണ്ട്.
‘
എന്നാൽ മോദി സർക്കാർ വന്നതോടെ അവസ്ഥയിൽ വ്യക്തമായ മാറ്റം സംഭവിച്ചു. “അൺസംഗ് ഹീറോസ്” എന്ന നിലയിൽ പലർക്കും പദ്മശ്രീ ലഭിച്ചപ്പോൾ, അതിനുമുകളിലുള്ള പദ്മഭൂഷനും പദ്മവിഭൂഷനും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ വിതരണം ചെയ്യുന്ന പ്രവണത ശക്തമായി.
ഈ പശ്ചാത്തലത്തിലാണ് “ഏതു പട്ടിക്ക് വേണം പദ്മ പുരസ്കാരം” എന്ന വെള്ളാപ്പള്ളിയുടെ മുൻകാല പരാമർശം ഇപ്പോൾ അർത്ഥവത്തായി തോന്നുന്നത്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ മുൻ മുഖ്യമന്ത്രിയും ഒബിസി നേതാവുമായ കർപൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി നൽകിയ ഭാരതരത്നവും,
യുപിയിലെ ജാട്ട് രാഷ്ട്രീയത്തെ എൻഡിഎയിലേക്ക് അടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അജിത് സിംഗിന്റെ പിതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ചരൺ സിംഗിന് നൽകിയ ഭാരതരത്നവും രാഷ്ട്രീയ പ്രേരിത തീരുമാനങ്ങളെന്ന ആരോപണങ്ങൾക്ക് വിധേയമായിരുന്നു.
പോലീസിനെയും കള്ളനെയും ഒരേസമയം ആദരിക്കുന്നതുപോലുള്ള വൈരുദ്ധ്യങ്ങളിലൂടെ ബിജെപിയും എൻഡിഎയും തങ്ങളുടെ രാഷ്ട്രീയ അടിത്തറ വിപുലീകരിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ കേരളത്തിലും കാണുന്നതെന്ന് വിലയിരുത്താം.
English Summary
Granting Padma awards simultaneously to V.S. Achuthanandan, a complainant in the microfinance case, and Vellappally Natesan, an accused in the same case, has intensified allegations that the BJP is using India’s highest civilian honours for political gain. While Achuthanandan’s eligibility is widely accepted, the selection of others—particularly with clear social and electoral implications—raises questions about political intent. Critics argue that, under the Modi government, higher Padma awards and even the Bharat Ratna have increasingly become tools to consolidate vote banks ahead of elections, a strategy now visible in Kerala as well.
padma-awards-political-strategy-bjp-kerala
Padma Awards, BJP politics, Kerala politics, VS Achuthanandan, Vellappally Natesan, NDA strategy, Ezhava community, civilian honours controversy, Bharat Ratna, election politics









