ആലപ്പുഴ: സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിംഗ് ചെയ്തവരിൽ സംസ്ഥാനത്തെ ഒരുലക്ഷത്തിലേറപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് അസാധുവാക്കി. ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേട് മൂലമാണ് മസ്റ്ററിംഗ് അസാധുവായത്. റേഷന്‍കടകളിലെ ഇ-പോസ് യന്ത്രത്തില്‍ വിരലടയാളം നല്‍കിയവര്‍ മസ്റ്ററിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നു കരുതിയാണ് മടങ്ങിയത്. എന്നാല്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയില്‍ മസ്റ്ററിംഗ് അസാധുവാകുകയായിരുന്നു.(Over One lakh Ration Card Mustering invalidated due to name mismatches)
ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യാസം മുപ്പതു ശതമാനംവരെയാകാം. അതില്‍ കൂടിയാല്‍ മസറ്ററിംഗ് അസാധുവാകും. ഇക്കാര്യം പല ഉപഭോക്താക്കള്‍ക്കും ഇക്കാര്യം അറിയില്ല. സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 1.56 കോടി പേരുടെ മസ്റ്ററിംഗാണ് ഇതുവരെ നടന്നത്. അതില്‍ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിംഗ് സാധുത പരിശോധിക്കാനുണ്ട്. അതുകൂടി പരിശോധിക്കുമ്പോള്‍ അസാധുവായവരുടെ എണ്ണം ഇനിയും വർധിച്ചേക്കും.
അതേസമയം, സംസ്ഥാനത്ത് മസ്റ്ററിംഗ് അനുവദിച്ചിട്ടുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. അസാധുവാക്കപ്പെട്ടവരുടെ കാര്യത്തില്‍ അതിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. വിരലടയാളം പൊരുത്തപെടാത്തതിനാല്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയാത്തവരുമുണ്ട്.