കൽപ്പറ്റ: വയനാട് ദുരന്തഭൂമിയിൽ തിരച്ചിൽ എട്ടാം ദിവസവും തുടരുന്നു. കാലാവസ്ഥ അനുകൂലമായതോടെ തിരച്ചിലിനായി എയർ ഫോഴ്സ് ഹെലികോപ്റ്റർ കൽപ്പറ്റയില്‍ നിന്ന് സൂചിപ്പാറയിലേക്ക് പുറപ്പെട്ടു. ആലപ്പുഴ സ്വദേശിയായ ആർമി ലഫ്റ്റനന്റ് കേണൽ ഋഷിയാണ് ഓപ്പറേഷൻ ദൗത്യം ഏകകോപ്പിക്കുന്നത്.(Operation Sunrise Valley; A helicopter with mission teams left for the disaster area)
സൺറൈസ് വാലി കേന്ദ്രീകരിച്ചാവും പരിശോധന നടത്തുക. വനമേഖല കേന്ദ്രീകരിച്ച് തിരച്ചിൽ ഊര്‍ജിതമാക്കും. മൃതദേഹങ്ങൾ ഉണ്ടെങ്കിൽ എയര്‍ലിഫ്റ്റ് ചെയ്യും. 12 അംഗ സംഘമാണ് തിരച്ചിലിനിറങ്ങുന്നത്. രണ്ടു സംഘങ്ങളാണ് ഹെലികോപ്റ്ററിൽ തിരച്ചിലിനായി പുറപ്പെട്ടത്. ആറുപേർ ഉൾപ്പെടുന്ന രണ്ടാമത്തെ സംഘത്തിൽ നാലുപേർ എസ് ഒ ജി കമാൻഡോസാണ് ഉള്ളത്. സൂചിപ്പാറ മുതൽ പോത്തുകല്ല് വരെയുള്ള ഭാഗത്ത് ഇന്ന് തിരച്ചിൽ നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു.
ചിലയിടങ്ങളിൽ ഹെലികോപ്റ്റർ ഇറക്കാൻ സ്ഥലമില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ ജിതിൻ വിശ്വനാഥ് പറഞ്ഞിരുന്നു. സൺറൈസ് വാലിയിൽ രൂപപ്പെട്ട തുരുത്തിലാണ് ഹെലികോപ്റ്റർ ഇറങ്ങുക. അതേസമയം, പുനഃരധിവാസത്തിന് ദുരന്ത നിവാരണ നിധിയിൽ നിന്ന് കൂടുതൽ തുക ഉറപ്പാക്കാൻ എൽ ത്രീ നിലയിലുള്ള ദുരന്തമായി മുണ്ടക്കൈ ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടും.