‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് സംവിധായകൻ ഉത്തം മഹേശ്വരി. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താനോ പ്രകോപിപ്പിക്കാനോ ഉദ്ദേശിച്ചല്ല ചിത്രം പ്രഖ്യാപിച്ചതെന്ന് ഉത്തം മഹേശ്വരി പറഞ്ഞു. ചിത്രം പ്രഖ്യാപിച്ചതിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിക്കുന്നതായി സംവിധായകൻ പറയുന്നു.
ഇന്ത്യൻ സായുധ സേനയുടെ വീരോചിതമായ പ്രയത്‌നങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചത്. സൈനികരുടെയും നേതൃത്വത്തിന്റെയും ധൈര്യവും ത്യാഗവും ശക്തിയും വളരെയധികം സ്പർശിച്ചെന്നും ഈ ശക്തമായ കഥ വെളിച്ചത്തു കൊണ്ടുവരാൻ ആഗ്രഹിച്ചെന്നും പണമോ പ്രശസ്തിയോ ആയിരുന്നില്ല ലക്ഷ്യമെന്നും ഉത്തം മഹേശ്വരി പറഞ്ഞു.
എന്നാൽ ചിത്രം പ്രഖ്യാപിച്ച സമയത്ത് ചിലർക്ക് അസ്വസ്ഥതയോ വേദനയോ ഉണ്ടാക്കിയിരിക്കാമെന്ന് മനസിലാക്കുന്നു. അതിൽ അഗാധമായി ഖേദിക്കുന്നുവെന്നും ഉത്തം മഹേശ്വരി പറഞ്ഞു. നമ്മുടെ സൈന്യത്തിന്റെ ശക്തിയും, ബുദ്ധിയും ധൈര്യവും ആത്മസമർപ്പണവും വെള്ളിത്തിരയിലെത്തിക്കണമെന്ന് മാത്രമേ താൻ ഉദ്ദേശിച്ചുള്ളൂവെന്നും മഹേശ്വരി അറിയിച്ചു. മാപ്പപേക്ഷയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദിയും പറഞ്ഞു. ഈ ധീരമായ നേതൃത്വത്തിന് നന്ദിയെന്നാണ് മഹേശ്വരി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
നിക്കിവിക്കി ബഗ്നാനി ഫിലിംസും കണ്ടന്റ് എഞ്ചിനീയറും ചേർന്നാണ് സിനിമ നിർമിക്കുന്നത്. കാസ്റ്റിങ്ങിന്റെ കാര്യങ്ങളിലൊന്നും തീരുമാനമായില്ലെന്നും അണിയറ പ്രവർത്തകർ പറയുന്നു. ചിത്രത്തിന്റെ പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സൈനിക യൂണിഫോമിൽ റൈഫിളുമേന്തി പുറംതിരിഞ്ഞുനിൽക്കുന്ന വനിത നെറ്റിയിൽ സിന്ദൂരക്കുറി അണിയുന്നതായാണ് സിനിമയുടെ പോസ്റ്ററിലുള്ളത്.
‘ഭാരത് മാതാ കീ ജയ്’ എന്ന് ത്രിവർണത്തിൽ എഴുതിയിരിക്കുന്നതായും പോസ്റ്ററിലുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ “ഓപ്പറേഷൻ സിന്ദൂർ”, “മിഷൻ സിന്ദൂർ”, “സിന്ദൂർ: ദ് റിവഞ്ച്” തുടങ്ങിയ വിവിധ പേരുകളുൾപ്പെടെ ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ, വെസ്റ്റേൺ ഇന്ത്യ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിവയിലേക്ക് 30 ലധികം ടൈറ്റിൽ അപേക്ഷകളാണ് ആകെ എത്തിയത്.