പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഹണി ട്രാപ്പിലൂടെ ജ്യോത്സ്യന്റെ സ്വർണവും, പണവും കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. നല്ലേപ്പിള്ളി സ്വദേശി രഞ്ജിത്താണ് ഇന്നലെ രാത്രി കൊഴിഞ്ഞാമ്പാറയിൽ പിടിയിലായത്. ജ്യോത്സ്യനെ വിളിച്ച് വരുത്തി ബലപ്രയോഗത്തിലൂടെ നഗ്നദ്യശ്യങ്ങൾ എടുത്ത സംഘത്തിൽ ഇയാൾ ഉണ്ടായിരുന്നു. കേസിൽ ഇനിയും 7 പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് യുവതി അടക്കമുള്ള സംഘത്തിന്റെ തട്ടിപ്പിനിരയായത്. കേസിൽ ഉൾപ്പെട്ട സ്ത്രീയടക്കം രണ്ട് പേരെ പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. മലപ്പുറം സ്വദേശിനി മൈമുന, കുറ്റിപ്പള്ളം സ്വദേശി എസ്. ശ്രീജേഷ് എന്നിവരാണ് ഇന്നലെ പിടിയിലായത്.
ചൊവ്വാഴ്ച വൈകുന്നേരം പിടിയിലായ യുവതിയും മറ്റൊരു യുവാവും ചേർന്ന് ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭർത്താവുമായി താൻ പിണങ്ങി കഴിയുകയാണെന്നും ചില പ്രശ്നങ്ങൾ ഉണ്ടെന്നും ഇതിനു പരിഹാര പൂജ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ഇവർ നൽകിയ വിവരങ്ങൾ അനുസരിച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെ കൊഴിഞ്ഞാമ്പാറയിൽ എത്തിയ ജ്യോത്സ്യനെ രണ്ട് യുവാക്കൾ ചേർന്ന് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എൻ. പ്രതീഷിന്റെ വീട്ടിലേക്കാണ് ജ്യോത്സ്യനെ സംഘം കൊണ്ടുപോയത്.
വീട്ടിൽ എത്തിയ ശേഷമായിരുന്നു പ്രേശ്നങ്ങളുടെ തുടക്കം. പൂജ ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ പ്രതീഷ് ജ്യോത്സ്യനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മർദ്ദിച്ച് വിവസ്ത്രനാക്കുകയും ചെയ്തു. തുടർന്ന് നഗ്നയായി മുറിയിലെത്തിയ മൈമുനയെ ജ്യോത്സ്യനൊപ്പം നിർത്തി ഫോട്ടോയും, വീഡിയോയും ചിത്രീകരിച്ചു.
ശേഷം ഭീഷണിപ്പെടുത്തി ജ്യോത്സ്വൻ്റ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണ മാലയും, മൊബൈൽ ഫോണും, 2000 രൂപയും കൈക്കലാക്കി. മാത്രമല്ല ഇരുപത് ലക്ഷം രൂപ നൽകണമെന്നും, അല്ലാത്ത പക്ഷം നഗ്ന ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലും, ബന്ധുക്കൾക്കും അയച്ചുകൊടുക്കും എന്നും ഭീഷണിപ്പെടുത്തി.
ഇതിനിടെ ഞായറാഴ്ച ചിറ്റൂർ സ്റ്റേഷൻ പരിധിയിൽ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട പ്രതിയുടെ മൊബൈൽ ലൊക്കേഷൻ തപ്പിയിറങ്ങിയ പൊലീസ് എത്തിയതാകട്ടെ തട്ടിപ്പ് നടക്കുന്ന വീടിനു മുന്നിൽ. പൊലീസിനെ കണ്ട പ്രതികൾ ഉടൻ തന്നെ നാല് ഭാഗത്തേക്കും ചിതറിയോടി. എന്നാൽ വീടിനകത്ത് നടന്ന സംഭവം എന്താണെന്ന് അറിയാതെ ചിറ്റൂർ പൊലീസ് തിരികെ പോയി. തട്ടിപ്പ് സംഘത്തിൽ ഉണ്ടായിരുന്നവർ വീട്ടിൽ നിന്നും ചിതറി ഓടിയ തക്കം നോക്കിയാണ് ജ്യോത്സ്യൻ രക്ഷപ്പെട്ടത്.
പൊലീസിനെ കണ്ട് ചിതറി ഓടിയ സ്ത്രീകളിൽ ഒരാൾ മദ്യ ലഹരിയിൽ റോഡിൽ വീണ് കിടക്കുന്നത് കണ്ട് നാട്ടുകാർ വിവരം തിരക്കിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഉടൻ തന്നെ നാട്ടുകാർ കൊഴിഞ്ഞാമ്പാറ പൊലീസിന് അറിയിച്ചു. ഇതിനിടെ രക്ഷപ്പെട്ട് കൊല്ലങ്കോട്ടിലെ വീട്ടിലെത്തിയ ജോത്സ്യനും പൊലീസിൽ പരാതി നൽകിയിരുന്നു.
പിടിയിലായ മൈമുനയും മറ്റൊരു സത്രീയും ഉൾപ്പെടെ ഒമ്പത് പേരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. മറ്റുള്ളവർക്കായി തിരച്ചിൽ ശക്തമാക്കുമെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രതീഷാണ് കവർച്ചയുടെ മുഖ്യ ആസൂത്രകനെന്നാണ് ലഭിക്കുന്ന സൂചന.