സൗദി: ജയിലിൽ മോചനം കാത്ത് കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ വീണ്ടും ഔദ്യോഗിക ഇടപെടൽ.
റിയാദിലെ ക്രിമിനൽ കോടതിയിലാണ് പ്രോസിക്യൂഷൻ നിലവിൽ അപ്രതീക്ഷിത അപ്പീൽ നൽകിയിരിക്കുന്നത്.
എന്നാൽ, ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റഹീമിന് 20 വർഷത്തെ തടവുശിക്ഷ വിധിച്ചിരിക്കെയാണ് അപ്പീൽ നൽകിയത്.
നിലവിൽ 19 കൊല്ലവും പൂർത്തിയായി. മെയ് 26ന് വിധി പറഞ്ഞ് അപ്പീലിനായി ഒരു മാസം സമയവും കോടതി നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
എന്നാൽ പ്രോസിക്യൂഷന്റെ ആവശ്യം എന്താണെന്ന് വ്യക്തമല്ല. വധശിക്ഷ നേരത്തെ റദ്ദാക്കിയതുമാണ്. എന്നാൽ, ഭിന്നശേഷിക്കാരനായ ബാലൻ കൊല്ലപ്പെട്ട കേസായതിനാൽ ശിക്ഷ വർദ്ധിപ്പിക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടുമോയെന്നതാണ് ഇപ്പോഴത്തെ സംശയം.
കോടതിവിധിക്ക് ശേഷം കേസിൽ റഹീമിനായി അപ്പീൽ നൽകിയതുമില്ല. അതുമാത്രമല്ല, ജയിലിലെ നല്ല നടപ്പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടാത്തതും പരിഗണിച്ച് ജയില്‍ മോചനം വേഗത്തിലാക്കാന്‍ റിയാദ് ഗവര്‍ണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമെന്നാണ് റിയാദ് നിയമ സഹായ സമിതി അറിയിച്ചത്.
പ്രോസിക്യൂഷന്റേത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും അടുത്ത സിറ്റിംഗില്‍ റഹീമിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിയാദ് നിയമ സഹായ സമിതി പാഞ്ഞു.
മെയ് 26നായിരുന്നു റഹീമിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. കേസിൽ അപ്പീൽ നൽകേണ്ടതില്ലെന്ന് അബ്ദുറഹീം ഇന്ത്യൻ എംബസിയേയും അഭിഭാഷകരെയും അറിയിച്ചിരുന്നു.
അപ്പീൽ നൽകിയാൽ കേസിന്റെ ദൈർഘ്യം കൂടുകയും ജയിൽ മോചനം നീളാനും സാധ്യതയുണ്ട്. ഇത് പരിഗണിച്ചാണ് ദയാ ഹർജി നൽകുന്നത്.
English Summary :
Official intervention has resumed in the case of Abdul Raheem, a native of Kodampuzha, who is awaiting release from prison. An unexpected appeal has now been filed by the prosecution at the Criminal Court in Riyadh.