തിരുവനന്തപുരം : റീജണൽ കാൻസർ സെന്ററി(ആർ.സി.സി)ലെ സൈബർ ആക്രമണക്കേസിൽ പോലീസ് അന്വേഷണം ഇഴയുന്നു. 20 ലക്ഷം രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ സൈബർ ക്രൈം വിഭാഗം എഫ്.ഐ.ആർ. രജിസ്‌റ്റർ ചെയ്‌തിട്ട് ഒരാഴ്‌ചയായെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല. 20 ലക്ഷത്തിലേറെ രോഗികളുടെ ആരോഗ്യവിവരങ്ങൾ ചോർത്തിയ ഹാക്കർമാർ ക്രിപ്‌റ്റോ കറൻസിയിൽ ”മോചനദ്രവ്യം” ആവശ്യപ്പെട്ടെന്നാണു സൂചന. ഉത്തരകൊറിയക്കാരായ സൈബർ ക്രൈം ഗ്യാങ്ങാണ് ആർ.സി.സിയുടെ വിവരശേഖരത്തിൽ നുഴഞ്ഞുകയറിയതെന്നു സംശയിക്കപ്പെടുന്നു. ചൈനീസ് ഹാക്കർമാരുടെ പങ്കും അന്വേഷണപരിധിയിലുണ്ട്. രാജ്യാന്തരബന്ധങ്ങളുള്ള കുറ്റകൃത്യം കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കേണ്ടതെന്ന അഭിപ്രായം ശക്‌തമാണ്.
കഴിഞ്ഞ 28-നാണ് ആർ.സി.സിയിലെ 14 സെർവറുകളിൽ 11-ലും സൈബർ ആക്രമണമുണ്ടായത്. ലക്ഷക്കണക്കിനു രോഗികളുടെ ശസ്‌ത്രക്രിയ, റേഡിയേഷൻ, പാത്തോളജി വിവരങ്ങൾ ചോർത്തിയശേഷം ക്രിപ്‌റ്റോ കറൻസിയിൽ കോടികൾ ആവശ്യപ്പെട്ട് വിദേശത്തുനിന്ന് ഇ-മെയിൽ സന്ദേശമയച്ചു. 2022-ൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(എയിംസ്)നു നേരെയും സമാനമായ സൈബർ ആക്രമണം നടന്നു. അന്ന് എയിംസിൽ ചികിത്സ തേടിയ പ്രമുഖരുടെയടക്കം വിവരങ്ങളാണു ചോർന്നത്.
പല വിഭാഗങ്ങളുടെയും പ്രവർത്തനം നിശ്‌ചലമായി. റേഡിയേഷൻ വകുപ്പിലെ വിവരങ്ങൾ ഉൾപ്പെടെ ചോർന്നെന്നാണു സൂചന. രോഗികളുടെ നിർണായകവിവരങ്ങൾ ഹാക്കർമാർ വേർതിരിച്ചെടുത്തതായും ഇവ വിട്ടുനൽകാൻ 100 ദശലക്ഷം ഡോളർ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. രാജ്യത്തുതന്നെ ഇത് അപൂർവസംഭവമാണ്. അതീവഗുരുതരരോഗികളുടെ റേഡിയേഷൻ ചികിത്സ, ക്രിട്ടിക്കൽ പേഷ്യന്റ് കെയർ സംവിധാനം എന്നിവ സൈബർ ആക്രമണം മൂലം തടസപ്പെട്ടതായി എഫ്.ഐ.ആറിൽ പറയുന്നു. ഐ.ടി. നിയമത്തിലെ വിവിധ വകുപ്പുകൾപ്രകാരമാണു കേസ്.പ്രധാനമായും റേഡിയേഷൻ ചികിത്സയ്‌ക്കുള്ള സോഫ്‌റ്റ്വേർ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
Read Also: അമേരിക്കൻ കാറ്റിൽ കൊടുങ്കാറ്റായി സ്വർണവില; ഇന്നത്തെ വിലയറിയാം