തിരുവനന്തപുരം: തീയറ്ററുകളിൽ മികച്ച വിജയം നേടിയ ഉണ്ണിമുകുന്ദൻ ചിത്രം ‘മാർക്കോ’ സിനിമ ടിവി ചാനലുകളിൽ പ്രദർശിപ്പിക്കില്ല.
‘എ’ സർട്ടിഫിക്കറ്റുമായി പ്രദർശനാനുമതി നൽകിയതിനാലാണ് തീരുമാനം. ചിത്രത്തിന് തീയറ്റർ പ്രദർശനത്തിന് സർട്ടിഫിക്കറ്റ് നൽകരുതെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും സെൻട്ര ൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ പ്രാദേശിക ഓഫിസറായ ടി നദീം തുഫൈൽ പറഞ്ഞു.
നിലവിൽ സിനിമയിലെ രംഗങ്ങൾ പൂർണമായി മുറിച്ചുമാറ്റിയുള്ള സെൻസറിങ് ഇല്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കാറ്റഗറിയായി തരംതിരിച്ച് സർട്ടിഫിക്കറ്റ് നൽകുകയാണ് രീതി.
വയലൻസ് കൂടുതലുള്ള സിനിമകൾ കുട്ടികൾ കാണാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടത് മാതാപിതാക്കളാണ് എന്നും അവർക്കാണ് പൂർണ ഉത്തരവാദിത്തം എന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ സർട്ടിഫിക്കറ്റിനെ സംബന്ധിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കണമെന്നും നദീം കൂട്ടിച്ചേർത്തു.