കൊച്ചി: നിയമപരമായ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിന് നിരോധനമേർപ്പെടുത്തി ഹൈക്കോടതി. നിലവിൽ സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. നടപടികളിലെ പുരോഗതി സംബന്ധിച്ച് തദ്ദേശ സെക്രട്ടറി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണെമന്നും കോടതി നിര്‍ദ്ദേശിച്ചു.
പന്തളം മന്നം ഷുഗര്‍മില്ലിന് മുന്നില്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കുന്നത് സംബന്ധിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കൊടിമരങ്ങളില്ലാത്ത ജംങ്ഷനുകള്‍ കേരളത്തില്‍ കുറവാണ്. രാഷ്ട്രീയ പാര്‍ട്ടികളുടേയും യുവജനസംഘടനകളുടേയും കൊടിമരങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയും ചെയ്യുന്നു എന്നും കോടതി നിരീക്ഷിച്ചു.