ചെന്നൈ: കുപ്രസിദ്ധ ആൾദൈവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. നിത്യാനന്ദയുടെ സഹോദരിയുടെ മകനാണ് നിത്യാനന്ദ ജീവത്യാഗംചെയ്‌തെന്ന് വെളിപ്പെടുത്തലുമായി എത്തിയത്.
നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് സുന്ദരേശ്വരൻ ഇക്കാര്യം വ്യക്തമാക്കിയത്.
സനാതനധർമം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗംചെയ്‌തെന്നായിരുന്നു നിത്യാനന്ദയുടെ അനുയായികൂടിയായ സുന്ദരേശ്വരൻ പറഞ്ഞത്.
2010-ൽ സിനിമാനടിക്കൊപ്പമുള്ള വീഡിയോ പുറത്തുവന്നതുമുതൽ വിവാദങ്ങളിൽ നിറഞ്ഞുനിന്ന നിത്യാനന്ദ 2019-ലാണ് ഇന്ത്യ വിട്ടത്.
തങ്ങളുടെ മൂന്നുമക്കളെ തട്ടിക്കൊണ്ടുപോയതായി തമിഴ് ദമ്പതിമാർ നൽകിയ പരാതിയിൽ ഗുജറാത്ത് പോലീസ് അറസ്റ്റിന് നടപടിയാരംഭിച്ചതിനെത്തുടർന്നായിരുന്നു നിത്യാനന്ദ രാജ്യംവിട്ടത്.
എക്വഡോറിനുസമീപം ഒരു ദീപിൽ അനുയായികൾക്കൊപ്പം കഴിയുന്നെന്നായിരുന്നു.
പിന്നീട് പലതവണ ഓൺലൈൻ മുഖേന ആത്മീയപ്രഭാഷണങ്ങൾ നടത്തിയിരുന്നു. കൈലാസ എന്നപേരിൽ രാജ്യം സ്ഥാപിച്ചെന്നും നിത്യാനന്ദ അവകാശപ്പെട്ടു.
നിത്യാനന്ദ മരിച്ചെന്ന് 2022-ൽ അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന താൻ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നറിയിച്ച് ഓൺലൈനിൽ പിന്നീട് പ്രത്യക്ഷപ്പെട്ടു.
എന്നാൽ, കഴിഞ്ഞകുറച്ചുകാലമായി ഇയാളുടെ വീഡിയോ പ്രഭാഷണങ്ങൾ പുറത്തുവരുന്നുണ്ടായിരുന്നില്ല.
നിത്യാനന്ദയുടെ മരണ വാർത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ 10000 കോടി രൂപയില്‍ അധികം വരുന്ന സ്വത്തിന് അവകാശി ആരായിരിക്കും എന്ന തരത്തിലുള്ള ചർച്ചകളും സൈബറിടങ്ങളിൽ സജീവമാണ്.
നിത്യ സുന്ദരേശ്വരാനന്ദ സ്വാമി നിത്യാനന്ദയുടെ പിന്‍ഗാമിയാകുമോ, അല്ലെങ്കില്‍ സ്വത്തില്‍ അവകാശവാദവുമായി നടിയും നിത്യാനന്ദയുടെ ശിഷ്യയുമായ രഞ്ജിത എത്തുമോ എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ ഇതിനോടകം ഉയർന്ന് കഴിഞ്ഞു