മലപ്പുറം: മലപ്പുറം ജില്ലയിൽ നിപ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ആറ് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. സമ്പർക്കപ്പട്ടികയിലെ ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ള ആറ് പേരുടെ പരിശോധന ഫലമാണ് പുറത്തുവന്നത്.
അതേസമയം നിപ സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ നാല്പത്തിരണ്ടുകാരി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 49 പേരാണ് ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 45 പേർ ഹൈ റിസ്ക് കോൺടാക്ടിലുള്ളവരാണെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.
ഹൈ റിസ്ക് കോൺടാക്ടിലുള്ള 12 പേർ കുടുംബാംഗങ്ങളാണ്. ആകെ ആറുപേർക്കാണ് രോഗം ലക്ഷണം കണ്ടെത്തിയത്. ഇതിൽ അഞ്ചുപേർ മഞ്ചേരി മെഡി.കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ഒരാൾ എറണാകുളത്ത് ഐസൊലേഷനിലാണ്. ഇവരുടെ പരിശോധനാഫലമാണ് ഇപ്പോൾ പുറത്ത് വന്നത്.
നിപ പ്രതിരോധ പ്രവർത്തനത്തിന് ജില്ലയിൽ 25 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സമീപ ജില്ലകളിലും പരിശോധന നടത്താനാണ് തീരുമാനം. ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും രോഗം സ്ഥിരീകരിച്ച വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവ സാമ്പിൾ പരിശോധനയ്ക്കയച്ചെന്നും മന്ത്രി അറിയിച്ചു.
രോഗിയുടെ റൂട്ട്മാപ്പും ഇന്ന് പുറത്ത് വിട്ടിരുന്നു. ഇന്നലെയാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയില്‍ യുവതിക്ക് നിപ സ്ഥിരീകരിച്ചത്.
നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി ചികിത്സയിൽ കഴിയുകയായിരുന്നു. നിപ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്.
എന്നാൽ രോഗത്തിന്‍റെ ഉറവിടം വ്യക്തമായിട്ടില്ല. ഈ വർഷം ആദ്യമായിട്ടാണ് കേരളത്തിൽ നിപ സ്ഥിരീകരിക്കുന്നത്.