മലപ്പുറം: നിലമ്പൂരിൽ ഇനി വിഐപി പ്രചാരകരുടെ പ്രചരണകാലം. എല്ലാ പാർട്ടികളും അവരുടെ പ്രധാന നേതാക്കളെ കളത്തിൽ ഇറക്കാനുളള ശ്രമത്തിലാണ്.
തൃണമൂൽ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥി അല്ലെങ്കിലും അൻവറും പ്രധാന നേതാക്കളെ ഇറക്കാനുളള ഓട്ടത്തിലാണ്. പ്രമുഖരെല്ലാം ഒഴുകി എത്തുന്നതോടെ അവസാനഘട്ടത്തിലെ നിലമ്പൂരിലെ പ്രചരണം കൊഴുക്കും. ആരോപണ പ്രത്യാരോപണങ്ങളുമായി പാർട്ടികൾ കളം നിറയും എന്ന് ഉറപ്പാണ്.
വയനാട് എംപി പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസിന്റെ തുറുപ്പ് ചീട്ട്. നിലമ്പൂർ കൂടി ഉൾപ്പെടുന്നതാണ് വയനാട് പാർലമെന്റ് മണ്ഡലം. 14ന് പ്രിയങ്ക നിലമ്പൂരിൽ എത്തുമെന്നാണ് വിവരം. റോഡ് ഷോയും പൊതുയോഗവുമായി രണ്ട് ദിവസമാകും സ്ഥലം എംപി പ്രചരണത്തിൽ നിലമ്പൂരിൽ സജീവമാവുക.
ദേശീയ പ്രധാന്യം ലഭിക്കുന്ന വിഷയങ്ങൾ നിലമ്പൂരിൽ പ്രിയങ്കയെ കൊണ്ട് ഉന്നയിപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം. പ്രത്യേകിച്ചും കേന്ദ്രത്തിൽ ബിജെപിയുടേയും കേരളത്തിൽ സിപിഎമ്മിന്റേയും ഘടകക്ഷിയായി തുടരുന്ന ജെഡിഎസിന്റെ ഇരട്ടത്താപ്പ് പ്രിയങ്ക ഉന്നയിക്കും. സിപിഎമ്മിനെ തുറന്ന് കാട്ടാനാണ് കോൺഗ്രസിന്റെ നീക്കം.
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എൽഡിഎഫിന്റെ താരം. പ്രയിങ്ക എത്തുന്നതിനും ഒരു ദിവസം മുമ്പ് തന്നെ മുഖ്യമന്ത്രി നിലമ്പൂരിലെത്തും. മൂന്ന് ദിവസം മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാംപ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം നൽകും. നിലമ്പൂർ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തിലും മുഖ്യമന്ത്രി പ്രസംഗിക്കുന്നുണ്ട്.
നേരത്തെ ഇടതു മുന്നണിയുടെ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം സ്വരാജിനെ തന്നെ കളത്തിൽ ഇറക്കി ഒരു ജീവൻ മരണ പോരാട്ടമാണ് സിപിഎം നിലവിൽ നടത്തുന്നത്.
സ്വതന്ത്ര സ്ഥാനാർത്ഥി ആണെങ്കിലും തൃണമൂൽ കോൺഗ്രസിന്റെ പ്രധാന നേതാക്കളെ എത്തിക്കാനുള്ള ശ്രമത്തിലാണ് പിവി അൻവറും. തൃണമൂൽ എംപി യൂസുഫ് പഠാൻ എത്തുമെന്ന് അൻവർ പറഞ്ഞു.
15-ാം തീയതി മൂന്ന് മണിക്ക് നിലമ്പൂരിലെത്തുന്ന യൂസുഫ് പഠാൻ റോഡ് ഷോ നടത്തുമെന്നാണ് പ്രഖ്യാപനം. എന്നാൽ ബിജെപിക്കായി കേന്ദ്രമന്ത്രിമാരോ പ്രധാന നേതാക്കളോ എത്തുമെന്ന് ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല.