കൊൽക്കത്ത: പാക്കിസ്ഥാൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാനെ വിട്ടുകിട്ടാൻ ചർച്ചകൾ നടത്തി ഇന്ത്യ.
ബി.എസ്.എഫ്ജവാനെ വിട്ടുകിട്ടാൻ അതിർത്തിരക്ഷാസേനയും പാകിസ്താൻ റേഞ്ചേഴ്‌സും തമ്മിൽ മൂന്ന് ഫ്ളാഗ് മീറ്റിങ്ങുകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. പാകിസ്താൻ മറുപടി നൽകാത്തതിനാൽ വീണ്ടും ചർച്ചനടത്താനാണ് സേനയുടെ തീരുമാനം.
അതിനിടെ, ജവാനെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ ബിഎസ്എഫ് ഡയറക്ടർ ജനറൽ ദൽജിത് ചൗധരി, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെ അറിയിച്ചു.
പഞ്ചാബിലെ ഫിറോസ്‍പുരിലെ ബിഎസ്എഫിന്റെ 182 -ാം ബറ്റാലിയനിലെ ജവാൻ പുർനാം സാഹു മൂന്ന് ദിവസം മുമ്പാണ് പാക് പട്ടാളത്തിന്റെ കസ്റ്റഡിയിലായത്.
ജവാനെ തിരിച്ചുകിട്ടാൻ പ്രാർഥനകളുമായി കഴിയുകയാണ് കുടുംബം. ‘അവൻ രാജ്യത്തെ സേവിക്കുകയായിരുന്നു.
അവനെവിടെയാണെന്നുമാത്രം അറിഞ്ഞാൽ മതിയെനിക്കെന്ന് നിറഞ്ഞ കണ്ണുകളോടെ പിതാവ് ബോൽനാഥ് സാഹു പറഞ്ഞു. മൂന്നാഴ്ചമുൻപാണ് പുർനാം സാഹു അവധികഴിഞ്ഞ് മടങ്ങിയത്.
അതിര്‍ത്തിയില്‍ കിസാന്‍ ഗാര്‍ഡ് ഡ്യൂട്ടിക്കിടെയാണ് സാഹു പാക്കിസ്ഥാൻ്റെ പിടിയിലാവുന്നത്. പഞ്ചാബിലെ ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നാണ് ജവാനെ കസ്റ്റഡിയിലെടുത്തത്.
ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിക്കിടയിലുള്ള സ്ഥലത്ത് പി.കെ. സിങ് കര്‍ഷകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനിടെ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നു. ഇയാള്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കവേ പാക് റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തു.
ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നോ മാന്‍സ് ലാന്‍ഡില്‍ കര്‍ഷകര്‍ വിളവെടുക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുന്നോട്ടുപോകവേയാണ് പി.കെ. സിങ് പാക്കിസ്ഥാൻ്റെ ഭാഗത്തേക്ക് കടന്നത്.