തൊടുപുഴ: നവജാത ശിശുവിന്റെ മൃതദേഹം തേയില തോട്ടത്തില്‍ നായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. ഇടുക്കി അരമനപ്പാറ എസ്റ്റേറ്റിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശികളായ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏലത്തോട്ടത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ ജോലി ചെയ്യുന്നതിനിടെ നായ്ക്കള്‍ എന്തോ കടിച്ചുവലിച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നോക്കുമ്പോഴാണ് നവജാതശിശുവിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ തന്നെ വിവരം രാജക്കാട് പൊലീസിനെ അറിയിച്ചു.
തുടർന്ന് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണിതെന്നു കണ്ടെത്തി. മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചതുകൊണ്ട് കുഴിച്ചിട്ടതാണെന്നാണ് ഇവർ പൊലീസിനു മൊഴി നൽകിയത്.
കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് പറഞ്ഞു.