വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ തിരഞ്ഞെടുത്തു. സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തെന്ന സ്ഥിരീകരണം പുറത്തു വന്നത്. അതേസമയം ആരാണ് പുതിയ മാർപ്പാപ്പ എന്നുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തുവെന്ന വാർത്തയ്ക്കായി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ 45,000ത്തിലധികം പേരാണ് കഴിഞ്ഞ ദിവസം എത്തിയിരുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ ഫലം പ്രാദേശിക സമയം രാവിലെ 10.30നും രണ്ടാമത്തേത് 12നു ശേഷവും മൂന്നാമത്തേത് വൈകിട്ട് 5.30നും നാലാമത്തേത് രാത്രി 7നും വ്യക്തമാകുമെന്നാണു കരുതുന്നതായി വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വോട്ടവകാശമുള്ള 133 കർദിനാൾമാരും കോൺക്ലേവിൽ പങ്കെടുത്തിരുന്നു. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്നലെ രാവിലെ ഇന്ത്യൻ സമയം 10ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബലിയർപ്പിച്ചു. കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജിയോവാനി ബറ്റിസ്റ്റ റേയായിരുന്നു മുഖ്യകാർമികനായത്.
എല്ലാ കര്‍ദിനാള്‍മാരും നിയുക്ത പാപ്പായോടുള്ള വിധേയത്വം പ്രഖ്യാപിക്കും. ഏറ്റവും മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കനാണു പാപ്പയെ തിരഞ്ഞെടുത്തകാര്യം ‘ഹബേമൂസ് പാപ്പാം’ (നമുക്കു പാപ്പയെ ലഭിച്ചിരിക്കുന്നു) എന്നു പ്രഖ്യാപിച്ചുകൊണ്ട് ലോകത്തെ അറിയിക്കുക.
തുടര്‍ന്നു നിയുക്ത പാപ്പ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട് റോമാ നഗരത്തിനും ലോകം മുഴുവനും ആശീര്‍വാദം (ഉര്‍ബി എത്ത് ഓര്‍ബി) നല്‍കും.
കർദ്ദിനാൾമാരായ പിയട്രോ പരോളിൻ (സ്റ്റേറ്റ് സെക്രട്ടറി) , പീറ്റർ എർഡോവ് (ഹംഗറി), ജീൻ-മാർക്ക് അവെലിൻ (ഫ്രാൻസ്), പിയർബാറ്റിസ്റ്റ പിസബല്ല (ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ്) എന്നിവരാണ് പോപ്പ് സ്ഥാനത്തേക്ക് മുൻനിരയിലുണ്ടായിരുന്നത്.