പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയിൽ ഈ മാസം 27 ന് വിധി പറയും. ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് പ്രതി അഭിഭാഷകൻ ജേക്കബ് മാത്യു മുഖേന ജാമ്യാപേക്ഷ സമർപ്പിച്ചത്.
അതേസമയം ഇന്ന് അവസാനിക്കാനിരുന്ന ചെന്താമരയുടെ റിമാൻഡ് കാലാവധി നീട്ടി. നേരത്തെ രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയപ്പോൾ കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ലെന്ന് ചെന്താമര അറിയിച്ചിരുന്നു. അഭിഭാഷകനെ കണ്ട ശേഷമായിരുന്നു പ്രതി തീരുമാനം മാറ്റിയത്.
ഇക്കഴിഞ്ഞ ജനുവരി 27നാണ് പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്‍റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു പ്രതി വിശ്വസിച്ചിരുന്നത്.