കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം എന്ന സംശയത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന നാല് കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്. മുന്നിയൂർ സ്വദേശിയായ അഞ്ചു വയസുകാരിക്കൊപ്പം കടലുണ്ടി പുഴയിലെ അതേ കടവിൽ കുളിച്ച കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. രോഗ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുൻപ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കടലുണ്ടി പുഴയിലെ പാറക്കല്‍കടവില്‍ കുളിച്ച അഞ്ച് വയസ്സുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലില്‍ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
കുട്ടി പുഴയിലിറങ്ങിയ അതേ ദിവസങ്ങളില്‍ പുഴയില്‍ കുളിച്ച ആളുകളുടെ വിവരം ശേഖരിച്ചു വരികയാണ്. പാറക്കല്‍ കടവില്‍ കുളിച്ചവര്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മേഖലയിലെ അഞ്ചു കടവുകളില്‍ ഇറങ്ങുന്നതിന് പഞ്ചായത്ത് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
Read Also: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴയിലും പത്തനംതിട്ടയിലും, നാളെ അടിയന്തിര യോഗം
Read Also: അമീബിക് മസ്തിഷ്ക ജ്വരം: ഈ പുഴയിൽ കുളിക്കരുത് ! മുന്നറിയിപ്പുമായി അധികൃതർ