കൊച്ചി: ദേശീയപാത 66ൽ കൂരിയാട് ഭാഗത്ത് റോഡ് തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം. ദേശീയപാത അതോറിറ്റി സൈറ്റ് എൻജിനീയറെ പുറത്താക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ആണ് നടപടിയെടുത്തത്.
എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്‌തു. കരാറുകാരൻ സ്വന്തം ചെലവിൽ മേൽപ്പാലം നിർമിക്കണം എന്നാണ് നിർദേശം. ദേശീയപാത 66ൽ 17 ഇടങ്ങളിലെ എംബാങ്മെന്റ് നിർമാണം കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതി പഠിക്കും. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.
ദേശീയപാത 66 ന്റെ നിർമാണം അവസാനഘട്ടത്തിലുള്ള ഭാഗത്ത് 250 മീറ്ററോളം റോഡും സർവീസ് റോഡും ഇടിഞ്ഞു താഴ്ന്നത്. കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കക്കാടിനടുത്ത് കൂരിയാട് വയലിലൂടെ കടന്നുപോകുന്ന ഭാഗത്തായിരുന്നു അപകടമുണ്ടായത്.
സർവീസ് റോഡിലൂടെ കടന്നുപോയ കാറിനു മുകളിലേക്ക് ഇന്റർലോക്ക് കട്ടകൾ ഇടിഞ്ഞുവീണ് 3 കുട്ടികളടക്കം 8 പേർക്കു നിസ്സാര പരുക്കേറ്റു. കാറിന്റെ മുൻവശവും ചില്ലും തകർന്നു. അപകടം കണ്ട് പിന്നിലെ കാറിൽ നിന്നു പാടത്തേക്കു ചാടിയ മറ്റൊരാൾക്കും പരിക്കേറ്റിരുന്നു.
ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി ഉണ്ണി മുകുന്ദൻ
കൊച്ചി: മുൻ മാനേജരുടെ ആരോപണങ്ങൾക്കിടെ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയതായി നടൻ ഉണ്ണി മുകുന്ദൻ. നീതി തേടി ബഹുമാനപ്പെട്ട ഡിജിപിക്കും എഡിജിപിക്കും ഔദ്യോഗിക പരാതി നൽകിയിട്ടുണ്ടെന്ന് നടൻ സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്.
യാത്രയുടെ അവസാനം, സത്യം വിജയിക്കും എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. നേരത്തെ തനിക്കെതിരായ ആരോപണങ്ങൾ ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമായുള്ള വ്യാജപരാതിയാണെന്ന് ഉണ്ണി പറഞ്ഞിരുന്നു.
ടൊവിനോ നായകനായ ‘നരിവേട്ട’യെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിനു തന്നെ ഉണ്ണി മുകുന്ദന്‍ മർദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ മാനേജര്‍ വിപിന്‍ കുമാർ പരാതി നൽകിയിരുന്നത്. എന്നാൽ വിപിൻ കുമാറിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദൻ രംഗത്തെത്തിയിരുന്നു. വിപിനെ തന്റെ പേഴ്സൺ മാനേജരായി ഇതുവരെ നിയമിച്ചിട്ടില്ലെന്നു ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഒരിക്കലും ശാരീരികമായി അക്രമിച്ചിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിൻ കുമാർ ഉയർത്തിയിരിക്കുന്നതെന്നും നടൻ വ്യക്തമാക്കി. തന്‍റെ കരിയര്‍ നശിപ്പിക്കാൻ ചിലര്‍ ശ്രമിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ ആരോപിച്ചു.
വിപിൻ പറയുന്ന ഓരോ വാക്കുകളും ശുദ്ധ നുണയാണ്. എല്ലാ ആരോപണങ്ങളും ഞാൻ നിഷേധിക്കുകയാണ് എന്നും ഉണ്ണി പറഞ്ഞു. ചില അനാവശ്യ നേട്ടങ്ങൾക്കും ആനുകൂല്യങ്ങൾക്കും വേണ്ടി ഇയാളെന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുകയാണ്.
എന്റെ വളർച്ചയിൽ സന്തുഷ്ടരല്ലാത്ത ചിലർ കരിയർ നശിപ്പിക്കാനായി ഈ വ്യക്തിയെ സഹായിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു എന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.