തിരുവനന്തപുരം: സംസ്ഥാനത്ത് ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും, ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി ജനന രജിസ്‌ട്രേഷനില്‍ ഒറ്റത്തവണ മാറ്റം വരുത്താനാവും എന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. വര്‍ഷങ്ങളായി നിലനിന്ന സങ്കീര്‍ണതക്കാണ് സര്‍ക്കാര്‍ പരിഹാരം കണ്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ പൊതുമേഖലയില്‍ വിദ്യാഭ്യാസം ലഭിച്ച കുട്ടികള്‍ക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ രേഖകളിലും പേരില്‍ മാറ്റം വരുത്താനും, തുടര്‍ന്ന് ഈ സ്‌കൂള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താനുമാണ് അവസരമുണ്ടായിരുന്നത്.
സി.ബി.എസ്.ഇ/ ഐസിഎസ്ഇ സ്‌കൂളുകളില്‍ പഠിച്ചവര്‍ക്കും, രാജ്യത്തിന് പുറത്ത് പഠനം നടത്തിയവര്‍ക്കും ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും അതുവെച്ച് സ്‌കൂള്‍ രേഖകളില്‍ മാറ്റം വരുത്താനാകാത്തതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് തിരുത്താന്‍ പലർക്കും സാധിക്കുന്നുണ്ടായിരുന്നില്ല.
സ്‌കൂള്‍ രേഖകളില്‍ തിരുത്തല്‍ വരുത്താന്‍ തിരുത്തിയ ജനനസര്‍ട്ടിഫിക്കറ്റും, ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്താന്‍ തിരുത്തിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റം വേണമെന്നതായിരുന്നു രീതി. പൊതുവിദ്യാലയങ്ങളില്‍ പഠിച്ചവര്‍ക്കും കാലതാമസത്തിന് ഈ വ്യവസ്ഥകള്‍ കാരണമായിരുന്നു. ഈ വ്യവസ്ഥയാണ് തദ്ദേശ വകുപ്പ് ഇപ്പോൾ ലഘൂകരിച്ചത്.
നിരവധി അപേക്ഷകളാണ് ഈ ആവശ്യവുമായി വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ എത്തിയിട്ടുള്ളത്. ഇവര്‍ക്കെല്ലാം ആശ്വാസമാവുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഈ തീരുമാനത്തിന് അനുസൃതമായ മാറ്റം ഉടന്‍ കെ- സ്മാര്‍ട്ടില്‍ വരുത്തും.