നീപെഡോ: മ്യാൻമറിലുണ്ടായ ശക്തമായ ഭൂചലനമെന്ന് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങളും ആശുപത്രികളും വീടുകളും തകർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. 20 പേരുടെ മരണം സ്ഥിരീകരിച്ചു. ഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
മണ്ടാലെ നഗരത്തിലെ ഒരു പള്ളി തകർന്നു വീണാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്. പ്രാർഥന നടക്കുന്നതിനിടെയാണ് പള്ളി തകർന്നു വീണത്. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്.
കെട്ടിടങ്ങൾ തകർന്നു വീഴുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. നിർമാണത്തിലിരിക്കുന്ന 30 നില കെട്ടിടം തകർന്നു വീണിട്ടുണ്ട്. ഇതിനുള്ളിൽ 43 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നീപെഡോവിലെ 1000 കിടക്കകളുള്ള ഒരു ആശുപത്രിയിലും ഭൂചലനം നാശം വിതച്ചു.
ഇന്ന് ഉച്ചയ്ക്കാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മ്യാൻമറിലുണ്ടായത്. പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും ആണ് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം മാന്റ്‍ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.