കൊച്ചി: മാടവനയിൽ ട്രാഫിക് സിഗ്നലിൽ തട്ടി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. അപകടമുണ്ടാക്കിയ കല്ലട ബസ് ഡ്രൈവറായ തമിഴ്നാട് സ്വദേശിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ കേരള മോട്ടോർ വാഹന വകുപ്പ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകും. അപകടത്തിൽ ബസ് മറിഞ്ഞ് ബൈക്ക് യാത്രികൻ മരിക്കുകയും ബസ് യാത്രികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.(MVD will Submit report for cancelling kallada bus driver’s license)
അമിത വേഗതയിൽ നിറയെ യാത്രക്കാരുമായി വന്ന ബസ്, സിഗ്നലിൽ പെട്ടെന്ന് ബ്രേക്കിട്ടതാണ് മറിയാൻ കാരണം. സിഗ്നൽ ജംങ്ഷനിൽ മറുവശത്തേക്ക് പോകാൻ ബൈക്കിൽ കാത്തു നിന്നിരുന്ന ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യന്‍റെ മുകളിലേക്കാണ് ബസ് വന്നുവീണത്. ബസിലുണ്ടായിരുന്ന 32 യാത്രക്കാരും ഒരു വശത്തേക്ക് വീണു പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിൽപ്പെട്ട കല്ലട ബസ് ഇന്നലെ പരിശോധിച്ച എംവിഡി ഉദ്യോഗസ്ഥർ ഗുരുതര നിയമലംഘനങ്ങളായിരുന്നു കണ്ടെത്തിയത്. ബസിന്റെ വേഗപ്പൂട്ട് വിഛേദിച്ച നിലയിലായിരുന്നുവെന്നും ഇതിനൊപ്പം ബസിന്റെ പിന്നിലെ ഇടത് വശത്തെ ടയറ് മോശമായിരുന്നുവെന്നും കണ്ടെത്തി. ബസ് അമിത വേഗതയിലായിരുന്നെന്നും പരിശോധന നടത്തിയ മോട്ടർ വെഹിക്കൾ ഇൻസ്പെക്ടർ കെ. മനോജ് വ്യക്തമാക്കി. കല്ലട ബസിന്റെ ഡ്രൈവർ പാൽപ്പാണ്ടിയുടെ അറസ്റ്റ് പനങ്ങാട് പൊലീസ് രേഖപ്പെടുത്തിയിരുന്നു. അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read Also: ചൈന റോക്കറ്റ് വിട്ടതുപോലെ എന്ന് പറഞ്ഞ് കേട്ടിട്ടേ ഉള്ളു, ഇപ്പോ കണ്ടു; വൈറലായി വീഡിയോ