കോഴിക്കോട് നടുറോഡില്‍ ബസില്‍ നിന്ന് ഇറങ്ങി കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോര്‍ വാഹന വകുപ്പ്. ബേപ്പൂര്‍ മെഡിക്കല്‍ കോളേജ് റൂട്ടിലോടുന്ന അല്‍ഫ എന്ന ബസിലെ ഡ്രൈവര്‍ തിരുവണ്ണൂര്‍ സ്വദേശി ശബരീഷാണ് അറസ്റ്റിലായത്. കുടുംബത്തിന്റെ പരാതിയില്‍ ഡ്രൈവര്‍ ശബരീഷിനെ വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ലൈസെൻസ് റദ്ദ് ചെയ്യാനും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബസ് കസബ പൊലീസ് കസ്റ്റഡിയിലാണ്. കാറിലുണ്ടായിരുന്ന മര്‍ദ്ദനമേറ്റയാളുടെ മകനാണ് വീഡിയോ പകര്‍ത്തിയത്.
ബസ് ഡ്രൈവര്‍ തിരുവങ്ങൂര്‍ സ്വദേശി ശബരീഷിനെ ഇന്നലെ വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബസ് തട്ടിയത് കാര്‍ യാത്രക്കാര്‍ ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. സ്വകാര്യ ബസ് കാറില്‍ തട്ടിയിട്ടും നിര്‍ത്താതെ പോയതിനെ ചോദ്യം ചെയ്ത കാര്‍ യാത്രക്കാരനെ ഇയാള്‍ ബസില്‍ നിന്ന് ചാടി ഇറങ്ങി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കാറിലുണ്ടായിരുന്ന യാത്രക്കാരന്റെ ഭാര്യയെ അസഭ്യം പറഞ്ഞതായും പരാതി ഉണ്ട്.