യുകെയിലെ നോർത്താംപ്ടൺക്ഷറിൽ താമസിച്ചിരുന്ന ഇന്ത്യൻ വംശജ ഹർഷിത ബ്രെല്ല കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പങ്കജ് ലാംബയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി നോർത്താംപടൺക്ഷറർ പൊലീസ്. സംഭവത്തിൽ യുകെയിലെ നാല് പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത. സംഭവുമായി ബന്ധപ്പെട്ട് നോർത്താംപടൺക്ഷർ പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർക്ക് ഇൻഡിപെൻഡന്റ് ഓഫിസ് ഫോർ പൊലീസ് കണ്ടക്റ്റ് നോട്ടീസ് (ഐഒപിസി) നൽകി.
ഇൽഫോഡിൽ പങ്കജ് ലാംബയുടെ കാറിന്റെ ഡിക്കിയിൽനിന്ന് ഹർഷിതയുടെ മൃതദേഹം നവംബർ 14നാണ് കണ്ടെത്തുന്നത്. ഇതിനു നാല് ദിവസം മുൻപ്, ഹർഷിതയെ ഭർത്താവ് പങ്കജ് ലാംബ കൊലപ്പെടുത്തിയിരിക്കാമെന്നാണ് പോലീസ് പറയുന്നത്.
കൊലപാതകത്തിനു ശേഷം നോർത്താംപടൺക്ഷറിൽ നിന്ന് ഇയാൾ കാറിൽ മൃതദേഹം ഈസ്റ്റ് ലണ്ടനിലെ ഇൽഫോഡിൽ എത്തിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
2024 ഓഗസ്റ്റിൽ ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്തിട്ടും ഹർഷിത ബ്രെല്ല(24)യുമായി ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടതായും ഈ പരാതിയിൽ നടപടി സ്വീകരിച്ചിരുന്നെങ്കിൽ കൊലപാതകം തടയുമായിരുന്നുവെന്നും ഹർഷിതയുടെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
സെപ്റ്റംബർ 3ന് കേസിൽ പ്രതിയായ പങ്കജ് ലാംബയെ അറസ്റ്റ്ചെയ്ത ശേഷം പിന്നീട് സോപാധിക ജാമ്യത്തിൽ നോർത്താംപടൺക്ഷർ പൊലീസ് വിട്ടയച്ചതായി ഐഒപിസി കണ്ടെത്തി. പിന്നീടാണ് ഇയാൾ കൊലപാതകം നടത്തിയത്. ഈ സംഭവത്തിൽ ജാഗ്രതക്കുറവ് ഉണ്ടായതായാണ് അധികൃതർ കരുതുന്നത്.
പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ഹർഷിത ബ്രെല്ലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. അതിനുശേഷം ഭർത്താവ് പങ്കജ് ലാംബ രാജ്യം വിട്ടതായാണ് നോർത്താംപ്ടൺഷയർ പോലീസ് അനുമാനിക്കുന്നത്.
പങ്കജ് ലാംബ സ്റ്റുഡൻറ് വിസയിലായിരുന്നു യുകെയിൽ എത്തിയത്. ആശ്രിത വിസയിൽ എത്തിയ ഹർഷിത ബ്രെല്ല ഒരു വെയർഹൗസിൽ ജോലി ചെയ്യുകയായിരുന്നു. 2023 ആഗസ്റ്റിൽ ഹർഷിത ബ്രെല്ലയും പങ്കജ് ലാംബയും വിവാഹിതരായതിനെ തുടർന്നായിരുന്നു ഇത്. കൊലപാതകത്തിന് മുമ്പ് യുവതി ബലാത്സംഗത്തിന് ഇരയായതായി യുകെയിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി ഹർഷിത ബ്രെല്ലയുടെ സഹോദരി വെളിപ്പെടുത്തി.