കോയമ്പത്തൂർ: മദ്യലഹരിയിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ മലയാളി യുവാവിനെ പിടികൂടി പോലീസ്. ആലുവ മുപ്പത്തടം സ്വദേശി ജെ. ഷിയാസിനെയാണ് സുന്ദരാപുരം പോലീസ് കേരളത്തിൽ നിന്ന് പിടികൂടിയത്. ദിണ്ടിക്കൽ സ്വദേശിയായ ആർ. അറുമുഖം ആണ് കൊല്ലപ്പെട്ടത്.
മാർച്ച് 25-നായിരുന്നു കേസിനാസ്പദമായ സംഭവം. ചെട്ടിപ്പാളയം റോഡ് നബിനഗറിൽ കെട്ടിട നിർമാണവസ്തുക്കൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരായ അറുമുഖവും ഷിയാസും ഒരുമുറിയിലായിരുന്നു താമസം.
കൊലപാതകം നടന്ന ദിവസം രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം അറുമുഖൻ ഉറങ്ങാൻ പോയി. എന്നാൽ, ഷിയാസ് ഉയർന്നശബ്ദത്തിൽ പാട്ടുകേട്ടുകൊണ്ടിരുന്നു. ശബ്ദം കുറയ്ക്കാൻ അറുമുഖൻ ആവശ്യപ്പെട്ടെങ്കിലും ഷിയാസ് അത് അനുസരിച്ചില്ല. തുടർന്ന്, അറുമുഖൻ വന്ന് പാട്ട് നിർത്തുകയായിരുന്നു.
ഇതിൽ പ്രകോപിതനായ ഷിയാസ് മുറിയിലുണ്ടായിരുന്ന ബിയർക്കുപ്പികൊണ്ട് അറുമുഖത്തിന്‍റെ തലയ്ക്കടിച്ചു. തുടർന്ന് അറുമുഖത്തെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ ഷിയാസിനെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ എറണാകുളത്തു നിന്നാണ് പിടികൂടിയത്.









