കൊച്ചി: മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതി മാർച്ച് 31നകം പൂർത്തിയാക്കുക എന്നത് അസാധ്യകരമെന്ന് ഹൈക്കോടതി. പദ്ധതി പൂർത്തിയാക്കാനുള്ള സമയ പരിധിയിൽ ഇളവ് നൽകുന്ന കാര്യത്തിൽ മറുപടി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. മാർച്ച് 17നകം തന്നെ ഈ കാര്യത്തിൽ വ്യക്തത വരുത്തണമെന്നാണ് കേന്ദ്ര സർക്കാരിന് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദേശം.
വയനാട് ദുരിത ബാധിതരിൽ നിന്ന് തൽക്കാലം ബാങ്ക് വായ്പ തിരിച്ചുപിടിക്കരുതെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കും വരെ നടപടി പാടില്ലെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സംസ്ഥാന സർക്കാരിനും സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിക്കുമാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ഇക്കാര്യം സംസ്ഥാന സർക്കാരും സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയും ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ എസ്എൽബിസി യോഗം നേരത്തെ ചേർന്നിരുന്നു. എസ്എൽബിസി നൽകിയ ശുപാർശകൾ ദേശീയ ബാങ്കേഴ്‌സ് സമിതിയുടെ പരിഗണനയിലാണ്. ദേശീയ തല ബാങ്കേഴ്‌സ് സമിതിയുടെ ശുപാർശ കൂടി പരിഗണിച്ചുകൊണ്ട് ധനമന്ത്രാലയം തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഈ മാസം 17ന് വീണ്ടും പരിഗണിക്കും.