പട്ടത്തിന്റെ നൈലോൺ ചരടിൽ കുടുങ്ങിയ ഒരു പക്ഷിയെ രക്ഷിക്കാൻ വിമാനത്തിൽ കൊച്ചിയിലെത്തിയ മുകേഷ്; 19 വർഷത്തിനിടെ പുതുജീവൻ നൽകിയത് 6000 പക്ഷികൾക്ക്
കൊച്ചി: പക്ഷികൾ അപകടത്തിലാണെന്നറിഞ്ഞാൽ മുകേഷ് ജെയിനിന് ഒരുനിമിഷം പോലും മനസമാധാനം ഉണ്ടാകില്ല. എവിടെയായാലും ഉടൻ എത്തി രക്ഷിക്കുക – ചെലവ് ഒരു പ്രശ്നമല്ല.
പട്ടത്തിന്റെ നൈലോൺ ചരടിൽ കുടുങ്ങിയ ഒരു പക്ഷിയെ രക്ഷിക്കാൻ ബംഗളൂരുവിൽ നിന്ന് വിമാനമെടുത്തു കൊച്ചിയിലെത്തിയ അനുഭവം പോലും മുകേഷിനുണ്ട്.
വൻമരങ്ങളിൽ കുടുങ്ങുന്ന പക്ഷികളെ രക്ഷിക്കാൻ സ്വന്തമായി ഉപകരണം നിർമിച്ച അദ്ദേഹം, കഴിഞ്ഞ 19 വർഷത്തിനിടെ ആറായിരത്തിലധികം പക്ഷികൾക്ക് പുതുജീവൻ നൽകി.
മട്ടാഞ്ചേരി ആനവാതിലിൽ താമസിക്കുന്ന 63-കാരനായ മുകേഷ് ജെയിൻ ഗുജറാത്തിലെ കച്ച് സ്വദേശിയാണ്. പിതാവ് മഘൻജി 17-ാം വയസ്സിൽ ജോലിക്കായി കൊച്ചിയിലെത്തിയതോടെയാണ് കുടുംബം ഇവിടെ താമസമാക്കിയത്.
മട്ടാഞ്ചേരിയിലാണ് മുകേഷ് ജനിച്ചതും വളർന്നതും. തൊഴിൽപരമായി തേയില മൊത്തവ്യാപാരിയായ മുകേഷ്, പക്ഷികളുടെ രക്ഷകനെന്ന നിലയിലാണ് ഇന്ന് കൂടുതൽ അറിയപ്പെടുന്നത്.
കൊടുംചൂടുകാലങ്ങളിൽ കച്ചിൽ വെള്ളം കിട്ടാതെ പക്ഷികൾ ചത്തുവീഴുന്ന കാഴ്ചകൾ മുകേഷിനെ വേദനിപ്പിച്ചിരുന്നു.
അതിന്റെ തുടർച്ചയായി 25 വർഷങ്ങൾക്ക് മുമ്പ് സ്വന്തം ഗ്രാമത്തിൽ വേനൽക്കാലത്ത് പക്ഷികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ അദ്ദേഹം സ്വന്തം ചെലവിൽ സംവിധാനമൊരുക്കി.
2007 മുതലാണ് കൊച്ചിയിൽ പക്ഷികളെ രക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായത്.
ആദ്യകാലത്ത് തെങ്ങുകയറ്റ തൊഴിലാളികളുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
എന്നാൽ ദിവസേന വിളികൾ വർധിച്ചതോടെ മുകേഷ് തന്നെയാണ് ദൗത്യത്തിലിറങ്ങിയത്. ഏകദേശം ഒരു ലക്ഷം രൂപ ചെലവഴിച്ച് 70 അടി വരെ ഉയർത്താൻ കഴിയുന്ന പ്രത്യേക തോട്ടിയും അതിൽ ഘടിപ്പിച്ച രക്ഷാ ഉപകരണങ്ങളും അദ്ദേഹം നിർമ്മിച്ചു.
കാക്ക, പരുന്ത്, കൊക്ക്, പ്രാവ്, തത്ത തുടങ്ങിയ പക്ഷികളെയാണ് കൂടുതലായി രക്ഷിച്ചത്. നൈലോൺ പട്ടച്ചരടുകൾ വ്യാപകമായതോടെയാണ് പക്ഷികൾ മരങ്ങളിലും വൈദ്യുതി ലൈനുകളിലും കൂടുതൽ കുടുങ്ങുന്നത്.
വലിച്ചിറക്കാൻ ശ്രമിച്ചാൽ ചരട് മുറുകി പക്ഷികൾ ചത്തുപോകും. തോട്ടിയിലെ ഉപകരണത്തിന്റെ സഹായത്തോടെ ചരട് മുറിച്ച് പക്ഷിയെ സുരക്ഷിതമായി താഴെയിറക്കുകയാണ് മുകേഷിന്റെ രീതി.
തുടർന്ന് വെള്ളവും പ്രഥമ ശുശ്രൂഷയും നൽകി അവയെ വീണ്ടും പറത്തിവിടും.
ഭാര്യ ഭാവന. മക്കൾ: ദൻദീപ്, ആവണി.
ഒട്ടകത്തെയും രക്ഷിച്ചു
2004-ൽ കശാപ്പിനായി രണ്ട് ഒട്ടകങ്ങളെ കൊച്ചിയിലെത്തിച്ച സംഭവം വിവാദമായതോടെ ഉടമകൾ അവയെ ഉപേക്ഷിച്ചു.
കാലാവസ്ഥയും പട്ടിണിയും കാരണം ഒരു ഒട്ടകം ചത്തപ്പോൾ, അവശനിലയിലായ മറ്റൊന്നിനെ മുകേഷ് ഏറ്റെടുത്തു.
ചികിത്സ നൽകി ലോറിയിൽ കയറ്റി രാജസ്ഥാനിലെത്തിച്ച് ഒട്ടകത്തെ അവിടെ വിട്ടയച്ചു.
അടുത്തിടെ പട്ടിയെ പേടിച്ച് തെങ്ങിൽ കയറി കുടുങ്ങിയ ഒരു പൂച്ചയെയും അദ്ദേഹം രക്ഷപ്പെടുത്തി.
“ഇത് ദൈവത്തിന്റെ നിയോഗമാണ്. ഒരു ജീവനെ രക്ഷിക്കുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല,” മുകേഷ് ജെയിൻ പറയുന്നു.
English Summary:
Mukesh Jain from Kochi has dedicated the last 19 years to rescuing birds trapped in nylon kite strings and trees, saving over 6,000 birds. A tea wholesaler by profession, he even travels by flight when needed and has built special rescue equipment. His compassion extends beyond birds, as he has also rescued animals like a camel and cats, calling the mission a divine calling.
mukesh-jain-kochi-bird-rescuer-6000-birds
Mukesh Jain, Bird Rescue, Kochi News, Animal Welfare, Kite String Hazard, Environment, Human Interest Story









